തിരുവനന്തപുരം: പിസി ജോർജിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി. രക്ഷകനായി എത്തിയ ആളിൽ നിന്നും മോശം അനുഭവമുണ്ടായെന്നും പരാതിക്ക് പിന്നിൽ യാതൊരുവിധ ഗൂഢാലോചനയും ഇല്ലെന്നും അവർ പറഞ്ഞു.
ഫെബ്രുവരിയിൽ നടന്ന സംഭവത്തിലാണ് പരാതി നൽകിയിരിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തിലാണ് പോലീസിനോട് വെളിപ്പെടുത്തേണ്ടി വന്നത്. താൻ കഷ്‌ടപ്പെട്ട് ജീവിക്കുന്ന സ്‌ത്രീയാണെന്നും, തനിക്ക് രാഷ്‌ട്രീയ പിൻബലമില്ലെന്നും പരാതിക്കാരി വ്യക്‌തമാക്കി.
ജനപക്ഷം നേതാവ് പിസി ജോർജിനെ അൽപസമയം മുൻപാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിലാണ് മ്യൂസിയം പോലീസ് മുൻ എംഎൽഎയെ അറസ്‌റ്റ് ചെയ്‌തത്. ഈ വർഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്‌റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ളീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ പ്രതി രഹസ്യമൊഴി നൽകിയിരുന്നു.
അതേസമയം ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്നാണ് പിസി ജോര്‍ജിന്റെ പ്രതികരണം. ഇത് കള്ളക്കേസാണെന്നും താൻ നിരപരാധിയെന്ന് തെളിയിക്കുമെന്നും പിസി പറഞ്ഞു.
ഇതിനിടെ പിസി ജോർജ് തെറ്റ് ചെയ്‌തിട്ടില്ലെന്ന് ഭാര്യ ഉഷയും പ്രതികരിച്ചു. ഇപ്പോഴുണ്ടായ അറസ്‌റ്റ് പിണറായി വിജയന്റെ കളിയാണെന്നും ഒരു മനുഷ്യനെ ഭീഷണിപ്പെടുത്തി ഒതുക്കാമെന്ന് കരുതേണ്ടെന്നും അവർ പറഞ്ഞു. ‘ഇത് രാഷ്‌ട്രീയ വൈരാഗ്യമാണെന്ന് ആർക്കും മനസിലാകും. പിസി ജോർജിനെ കുടുക്കാൻ ആസൂത്രിത നീക്കം നടക്കുകയാണ്. തന്നെ പീഡിപ്പിക്കാത്ത ഏക വ്യക്‌തി പിസി ജോർജ് മാത്രമാണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. അപ്പന് തുല്യമെന്ന് രണ്ടാഴ്‌ച മുൻപ് വരെ പറഞ്ഞിരുന്ന സ്‌ത്രീ മൊഴി മാറ്റിയത് എങ്ങനെ?’, ഉഷ ചോദിച്ചു. പരാതിക്കാരിയെ സർക്കാർ ഉപയോഗിക്കുകയാണെന്നും പിസി ജോർജിന്റെ ഭാര്യ ഉഷ ആരോപിച്ചു.
Most Read: ഗ്രീന്‍, ബ്ളൂ, യെല്ലോ കാറ്റഗറികള്‍; ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്‌റ്റാര്‍ സര്‍ട്ടിഫിക്കറ്റ്