മലപ്പുറം: തെറ്റായ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ പ്രതി ചേർക്കപ്പെട്ട വ്യക്‌തികളുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും തെറ്റായ വിവരങ്ങൾ നൽകിയ ഉദ്യോഗസ്‌ഥർക്ക് എതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് രംഗത്ത്.
തിരൂരങ്ങാടി സികെ നഗറിലെ കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് പ്രവർത്തകനായ പള്ളിയാളി മൊയ്‌തീൻകുട്ടി എന്നയാളുടെ വീടും സ്വത്തും അധികൃതർ ജപ്‌തി ചെയ്‌തതിലാണ് മുസ്‌ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ കമ്മിറ്റി പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
‘പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധമില്ലാത്തയാളും അത്തരം പ്രസ്‌ഥാനങ്ങളെ ശക്‌തമായി എതിർക്കുകയും ചെയ്യുന്ന നിരപരാധിയായ ഇദ്ദേഹത്തിന് എതിരെയുള്ള പോലീസ് നടപടി നിയമ വ്യവസ്‌ഥയെ പരിഹാസ്യമാക്കുകയാണ്’ -മുസ്‌ലിം ജമാഅത്ത് പറഞ്ഞു.
‘ഇദ്ദേഹത്തിന് നീതി ലഭിക്കാനാവശ്യമായ അടിയന്തിര ഇടപെടൽ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് തന്നെ ഉണ്ടാവണം. പൊതുമുതൽ നശിപ്പിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിലും ഇവർക്കെതിരെ ശക്‌തമായ നടപടികൾ സ്വീകരിക്കുന്നതിലും ആർക്കും തർക്കമില്ല. എന്നാൽ, ഇതിന്റെ മറവിൽ നിരപരാധികളുടെ സ്വത്തുവകകൾ കണ്ട് കെട്ടുന്ന വിധത്തിൽ തെറ്റായ വിവരങ്ങൾ നൽകിയവർക്കെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണം.’ -കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ ഫിനാൻസ് സെക്രട്ടറി എംഎൻ.കുഞ്ഞി മുഹമ്മദ് ഹാജി, ജില്ലാ സെക്രട്ടറി അലിയാർ ഹാജി കക്കാട്, മുഹമ്മദ് ഹാജി മൂന്നിയൂർ, ബഷീർ ഹാജി പടിക്കൽ , സോൺ പ്രസിഡണ്ട് ഇ മുഹമ്മദലി സഖാഫി, എംവി അബ്‌ദുറഹ്‌മാൻ ഹാജി, ഹമീദ് തിരൂരങ്ങാടി തുടങ്ങിയവർ പങ്കെടുത്തു.
ഹർത്താൽ കേസിലോ ബന്ധപ്പെട്ട മറ്റുകേസുകളിലോ പ്രതിപോലും ആകാത്ത, തീവ്രവാദ സംഘടനകളുമായോ അത്തരം പ്രവർത്തനങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്ത പള്ളിയാളി മൊയ്‌തീൻകുട്ടിക്ക് എതിരെയുള്ള ക്രൂരതയിൽ നീതി ലഭ്യമാക്കാൻ കേരള മുസ്‌ലിം ജമാഅത്ത് ഏതറ്റംവരെയും കൂടെയുണ്ടാകുമെന്ന് നേതാക്കൾ വ്യക്‌തമാക്കി.
Most Read: ‘ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം അനുവദിക്കില്ല’; കേന്ദ്രം സുപ്രീം കോടതിയിൽ