ന്യൂഡെൽഹി: റിപ്പബ്ളിക്ക് ദിനത്തിൽ നടന്ന ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ നാല് കേസുകൾ രജിസ്‌റ്റർ ചെയ്‌തതായി ഡെൽഹി പൊലീസ്. സിംഗു, തിക്രി അതിർത്തികളിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് നാല് കേസുകൾ രജിസ്‌റ്റർ ചെയ്‌തത്. സംഘർഷത്തിൽ 83 പൊലീസുകാർക്ക് പരുക്കേറ്റതായി പൊലീസ് പറയുന്നു. സംഭവത്തിൽ ഡെൽഹി പൊലീസ് കമ്മിഷണർ അടിയന്തര റിപ്പോർട്ട് തേടി.
ചെങ്കോട്ടയിൽ മാത്രം 41 പൊലീസുകാർക്ക് പരുക്കേറ്റു. ഇനിയും 15000 കർഷകർ ഡെൽഹിയുടെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്നുവെന്നും കർഷക സംഘടനകൾ ഇവരെ തിരികെ വിളിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.
റിപ്പബ്ളിക്ക് ദിനത്തിൽ സമാനതകൾ ഇല്ലാത്ത സംഘർഷത്തിനാണ് ഡെൽഹി സാക്ഷ്യം വഹിച്ചത്. സമാധാനപരമായി നീങ്ങിയ ട്രാക്‌ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമാണ് കാണാൻ സാധിച്ചത്. എട്ട് മണിയോടെ ബാരിക്കേഡുകൾ തുറന്നു നൽകുമെന്നാണ് പൊലീസ് അറിയിച്ചതെങ്കിലും വാക്ക് പാലിച്ചില്ല. പൊലീസ് സ്‌ഥാപിച്ച എല്ലാ തടസങ്ങളും ഭേദിച്ച് കര്‍ഷകര്‍ മുന്നേറി.
ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പൊലീസിന് കഴിഞ്ഞില്ല. കർഷകർക്ക് നേരെ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീര്‍വാതകം പ്രയോഗിച്ചു. അതേസമയം ഡെൽഹിയുടെ ഹൃദയഭാഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ തങ്ങൾക്കൊപ്പം ഉള്ളവർ അല്ലെന്ന് സംയുക്‌ത സമരസമിതി അറിയിച്ചു. ഡെല്‍ഹി ഐടിഒയില്‍ പൊലീസും കര്‍ഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഉത്തരാഖണ്ഡില്‍ നിന്നുള്ള ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു.
പൊലീസ് വെടിവെപ്പിലാണ് കര്‍ഷകന്‍ മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു. അതേസമയം തങ്ങള്‍ വെടിവെച്ചിട്ടില്ലെന്നും ട്രാക്‌ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്നും ഡെല്‍ഹി പൊലീസ് ആവര്‍ത്തിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന വെടിവെപ്പിലാണ് ട്രാക്‌ടര്‍ മറിഞ്ഞതെന്ന് ആരോപിച്ച് മൃതദേഹവുമായി കര്‍ഷകര്‍ പ്രതിഷേധിച്ചു.
മാത്രമല്ല ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങൾക്ക് ഉത്തരവാദി ഡെൽഹി പോലീസും പ്രാദേശിക ഭരണകൂടവുമാണെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) കുറ്റപ്പെടുത്തി. ട്രാക്‌ടർ മാർച്ചിന് അനുവദിച്ചിട്ടുള്ള പാതയാണ് കർഷകർ പിന്തുടർന്നതെന്ന് ഭാരതീയ കിസാൻ യൂണിയൻ പ്രസ്‌താവനയിൽ പറഞ്ഞു, എന്നാൽ ചില സ്‌ഥലങ്ങളിൽ കർഷകരെ ആശയക്കുഴപ്പത്തിൽ ആക്കാൻ ബാരിക്കേഡുകൾ ഉപയോഗിച്ച് വഴി അടയാളപ്പെടുത്തിയിരുന്നില്ല എന്നും യൂണിയൻ വ്യക്‌തമാക്കി.
Read also: അക്രമത്തിന് ഉത്തരവാദി പോലീസ്, റാലിയുടെ വഴിയിൽ ബാരിക്കേഡ് വച്ചില്ല; കർഷക യൂണിയൻ