കൊച്ചി: ഇന്ധന വിലവർധനക്ക് എതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരവുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്‌റ്റിൽ. 15 നേതാക്കൾക്കും കണ്ടാലറിയാവുന്ന 50 പേർക്കും എതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. അറസ്‌റ്റ് ചെയ്‌തവരെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഇനി 60 പേരുടെ അറസ്‌റ്റ് കൂടിയാണ് രേഖപ്പെടുത്താനുള്ളത്. നേതാക്കളിൽ ചിലർ സ്‌റ്റേഷനിൽ നേരിട്ടെത്തുമെന്നാണ് വിവരം.
അതേസമയം, നടൻ ജോജു ജോർജും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ തർക്കം ഒത്തുതീർപ്പാക്കാനുള്ള നീക്കവുമായി നേതാക്കൾ രംഗത്തു വന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എറണാകുളം എംപി ഹൈബി ഈഡന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമവായ ചര്‍ച്ചകള്‍ നടക്കുന്നത് എന്നാണ് റിപ്പോർട്. പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ജോജുവുമായി ചര്‍ച്ച നടത്തിയതായി എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു.
ജോജുവിന്റെ കാർ അടിച്ചു തകർത്ത കേസിൽ അന്വേഷണം മുറുകി കോൺഗ്രസ് നേതാക്കൾ അറസ്‌റ്റിലാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് സമവായ നീക്കം. ഇരുവിഭാഗവും തെറ്റ് സമ്മതിച്ചെന്നും കേസ് തീർക്കാൻ ചർച്ചകൾ നടക്കുന്നതായും എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് അറിയിച്ചു. പ്രശ്‌നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും ഷിയാസ് പറഞ്ഞു.
ഇതിനിടെ ഉപരോധ പ്രതിഷേധത്തിനിടെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ യൂത്ത് കോൺഗ്രസ് ഖേദം പ്രകടിപ്പിച്ചു. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ച സാഹചര്യത്തിൽ ഇന്ധന വില കുറഞ്ഞതോടെ വൈറ്റിലയിൽ യൂത്ത് കോൺഗ്രസ് മധുരം വിതരണം നടത്തിയിരുന്നു. ഇതിനിടെയാണ് വൈറ്റിലയിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ നേതാക്കൾ ഖേദപ്രകടനം നടത്തിയത്.
Most Read: ഇന്ധനവില 50ൽ എത്താൻ ബിജെപിയെ പൂർണമായും പരാജയപ്പെടുത്തണം; ശിവസേന എംപി