തിരുവനന്തപുരം: കുപ്രചാരണം നടത്തി മല്‍സ്യ മേഖലയെ സര്‍ക്കാരിനെതിരാക്കാം എന്നത് ചിലരുടെ വ്യാമോഹം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ ട്രോളറുകള്‍ക്ക് ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിന് കരാര്‍ നല്‍കാൻ നീക്കമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
പരമ്പരാഗത മല്‍സ്യ തൊഴിലാളികളുടെ സംരക്ഷണത്തിന് ഉതകുന്നതാണ് സർക്കാരിന്റെ മല്‍സ്യനയം. അതുകൊണ്ട് തന്നെ മല്‍സ്യ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാവില്ല. തീരമേഖലയിലെ ജീവിതം മെച്ചപ്പെടുത്താന്‍ സർക്കാരിന്റെ ഭാഗത്തു നിന്നും ചെയ്‌ത കാര്യങ്ങള്‍ അവിടത്തെ ജനങ്ങള്‍ക്കറിയാം. കോര്‍പറേറ്റുകള്‍ക്ക് മല്‍സ്യ തൊഴിലാളികളെ തീറെഴുതുന്ന നയം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിന് വിദേശ, സ്വദേശ കോര്‍പറേറ്റുകളെ അനുവദിക്കുന്ന പ്രശ്‌നമില്ല.
സര്‍ക്കാരോ സര്‍ക്കാര്‍ വകുപ്പുകളോ ധാരണാപത്രം ഒപ്പുവച്ചിട്ടില്ല. ഏതെങ്കിലും പൊതുമേഖലാ സ്‌ഥാപനം കരാറിൽ ഏർപ്പെട്ടുവെങ്കിൽ പിന്നീടാണ് സർക്കാർ പരിഗണിക്കുക. നിയമപരമായ എല്ലാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം മാത്രമേ സര്‍ക്കാര്‍ തീരുമാനമെടുക്കൂ എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
Read also: പ്രതിപക്ഷ നേതാവ് തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; ജെ മേഴ്‌സിക്കുട്ടിയമ്മ