കോഴിക്കോട്: സാമൂഹിക അകലം പാലിക്കലിൽ നഗരജനതക്ക് മാതൃകയാകേണ്ട കൗൺസിലർമാർ തമ്മിലടിച്ച വാർത്തയാണ് കോഴിക്കോട് നഗരവാസികൾക്ക് ഇന്ന് കൗതുക വാർത്തയാകുന്നത്. കോർപറേഷൻ പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അടുത്ത 14 ദിവസത്തേക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയ ദിവസം തന്നെയാണ് കൗൺസിലർമാരുടെ കയ്യാങ്കളി അരങ്ങേറിയത്. ആരോഗ്യ സ്‌ഥിരം സമിതി ചെയർമാൻ കെ.വി ബാബുരാജും, കോൺഗ്രസ് കൗൺസിലർ നിയാസും തമ്മിലായിരുന്നു കയ്യാങ്കളി.
മലാപ്പറമ്പിൽ നിന്ന് കോൺഗ്രസ്സിന്റെ കൗൺസിലറായി വന്ന ശോഭിതയുടെ ഭർത്താവ് നടത്തുന്ന കടകളുടെ മുൻഭാഗം ഷീറ്റിട്ട് സ്‌ഥല പരിധികൂട്ടിയിട്ടുണ്ട്. കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള മെഡിക്കൽ കോളജ് റസ്റ്റ് ഹൗസിലെ കെട്ടിടത്തിലാണ് ഈ കടകൾ. ഈ കടകളുടെ തറവാടക നിശ്ചയിച്ച് നൽകാനുള്ള കെ. നിസാറിന്റെ അപേക്ഷ സംബന്ധിച്ച അജണ്ടയാണ് കയ്യാങ്കളിക്ക് കാരണമായത്.
ഈ അജണ്ട യോഗത്തിൽ വായിച്ച ഉടനെ ഭരണപക്ഷ കൗൺസിലർ കെ.ടി. സുഷാജ്, ഇത് മാറ്റിവെക്കണം എന്നാവശ്യപ്പെട്ടു. കെ.എം. റഫീഖ് പിന്തുണച്ചും രംഗത്തെത്തി. ഈ സമയം, അധ്യക്ഷതവഹിച്ച ഡെപ്യൂട്ടി മേയർ മീര ദർശക് ഈ അജണ്ട മാറ്റിവെക്കുകയാണ് എന്നറിയിച്ചു. തുടർന്ന് ഡെപ്യൂട്ടി മേയർ മീര ദർശക് പക്ഷപാതപരമായി പെരുമാറുന്നു എന്നാരോപിച്ച് നിയാസും മുഹമ്മദ് ഷമീലും നടുത്തളത്തിലിറങ്ങി.
തുടർന്നുണ്ടായ വാക്പോരാണ് കോവിഡ് നിബന്ധനകൾ മറന്നുള്ള അടിയിൽ കലാശിച്ചത്. ബാബുരാജിന്റെ അടിയേറ്റ് നിയാസ് നിലത്തുവീണു എന്നും പിടിച്ചുമാറ്റിയതിനെ തുടർന്ന് മറ്റു അനിഷ്ട സംഭവങ്ങൾ ഒഴിവായെന്നുമാണ് മറ്റ് കൗൺസിലർമാരിൽ നിന്ന് അറിയാൻ കഴിഞ്ഞത്. സംഘർഷം അയഞ്ഞതിന് ശേഷം വീണ്ടും യോഗം തുടർന്നു.
Read More: ശാരീരിക അകലം പാലിച്ചില്ലെങ്കിൽ കട ഉടമക്കെതിരെ നടപടി വരും