തിരുവനന്തപുരം : ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. മകരവിളക്ക് ചടങ്ങുകള്‍ പ്രതീകാത്മകമാക്കി മാറ്റാതെ പരിമിതമായി തീര്‍ത്ഥാടകരെ അനുവദിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തുന്നതിനാല്‍ അവരില്‍ നിന്നും നിശ്ചിത എണ്ണം ആളുകളെ മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്ര ആളുകളെ പ്രവേശിപ്പിക്കാമെന്നതില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിന്റെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അന്യസംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ വരുന്നതിനാല്‍ അവിടങ്ങളില്‍ കേരളത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ പോയി സ്ഥിഗതികള്‍ വിലയിരുത്തും. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. കുട്ടികളെയും 65 വയസിന് മുകളിലുള്ള ആളുകളെയും പ്രവേശിപ്പിക്കുകയില്ല. കോവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ മല കയറാന്‍ അനുവദിക്കുകയുള്ളൂ. അവിടെ വച്ചും പരിശോധന നടത്തുന്നതായിരിക്കും. ദര്‍ശനം നടത്തിയ ഉടന്‍ തന്നെ ആളുകള്‍ മലയിറങ്ങുകയും വേണം. മാസ്‌ക് ധരിക്കേണ്ടത് അനിവാര്യമാണ്. വിരി വെക്കാനോ കൂടുതല്‍ നേരം സന്നിധാനത്ത് തുടരാനോ അനുവദിക്കുകയില്ല. ഇവയെല്ലാം പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കും.
കുടിവെള്ളം നല്‍കുന്നതിനായി പമ്പയില്‍ നിന്നും സ്റ്റീല്‍ പാത്രത്തില്‍ വെള്ളം നല്‍കും. 100 രൂപയാണ് ഇവിടെ അടക്കേണ്ടത്. മലയിറങ്ങി കഴിഞ്ഞ് പാത്രം തിരികെ നല്‍കിയാല്‍ 100 രൂപ തിരികെ നല്‍കും. അന്നദാനം പേപ്പര്‍ പ്ളേറ്റുകളില്‍ ആയിരിക്കും നല്‍കുന്നത്. യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി ബസുകള്‍ അനുവദിക്കും. നെയ്യഭിഷേകത്തിനുള്ള നെയ്യ് ഒരു സ്ഥലത്ത് ശേഖരിച്ച ശേഷം അഭിഷേകം കഴിയുമ്പോള്‍ ഭക്തര്‍ക്ക് നല്‍കും. തിരുവാഭരണ ഘോഷയാത്ര നടത്തുന്നതിനും കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Read also : ഗൂഗിള്‍ മീറ്റിന്റെ സൗജന്യ സേവനം അവസാനിപ്പിക്കുന്നു