ഡെൽഹി: രാജ്യത്തെ സമ്പദ് വ്യവസ്‌ഥ വീണ്ടും മുന്നോട്ട് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എംഎസ്എംഇകളെ ശക്‌തിപ്പെടുത്താന്‍ നിരവധി പരിഷ്‌കാരങ്ങളും പദ്ധതികളും തയ്യാറാക്കിയിട്ടുണ്ടെന്നും ഇറക്കുമതിയില്‍ രാജ്യത്തിന്റെ ആശ്രിതത്വം കുറക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്‌തു വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സുസ്‌ഥിരവും നൂതനവുമായ സംരംഭങ്ങളും ആശയങ്ങളുമാണ് രാജ്യത്ത് നടപ്പിലാകേണ്ടതെന്ന് പറഞ്ഞ മോദി ഭാവിയെ മുന്‍നിര്‍ത്തി നൂതനമായ പരിഷ്‌കാരങ്ങള്‍ ധനകാര്യ സ്‌ഥാപനങ്ങള്‍ കൊണ്ടുവരണമെന്നും പറഞ്ഞു.
2070ഓടെ സീറോ കാര്‍ബര്‍ണ്‍ എമിഷന്‍ ആണ് ലക്ഷ്യം വെക്കുന്നത്. ആഗോളതലത്തില്‍ സാമ്പത്തിക രംഗത്ത് ആദ്യമൂന്നില്‍ ഇടംനേടുന്നതിന് സഹായിക്കുന്ന മേഖലകള്‍ തിരിച്ചറിയണം. വായ്‌പാ വിതരണം കൂടുതല്‍ മെച്ചപ്പെടുത്തണം; പ്രധാനമന്ത്രി പറഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റിനായി ക്രിയാത്‌മകമായ നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
ആരോഗ്യ മേഖലയില്‍ രാജ്യം വലിയ തോതില്‍ നിക്ഷേപം നടത്തുന്നുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയ്‌ക്ക് കൂടുതല്‍ വായ്‌പകൾ അനുവദിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണം. സൂക്ഷ്‌മ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. എംഎസ്എംഇകളെ ശക്‌തിപ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളിലാണ് രാജ്യം പ്രതീക്ഷയര്‍പ്പിക്കുന്നത്.
എംഎസ്എംഇകള്‍ക്കായി നിരവധി അടിസ്‌ഥാന പരിഷ്‌കാരങ്ങളും പുതിയ പരിഷ്‌കാരങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇവയെല്ലാം രാജ്യത്തെ സാമ്പത്തിക രംഗത്ത് മെച്ചപ്പെട്ട മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. ജൈവ കാര്‍ഷിക വൃത്തിക്കാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നത്. കാര്‍ഷിക മേഖലയില്‍ പുതിയ ആശയങ്ങളുമായി എത്തുന്നവര്‍ക്ക് ധനകാര്യ സ്‌ഥാപനങ്ങള്‍ വായ്‌പകൾ നല്‍കണം. വിവിധ പദ്ധതികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിന് വ്യത്യസ്‌ത മാതൃകകള്‍ ചിന്തിക്കണം. സാമ്പത്തികമായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറക്കണം; പ്രധാനമന്ത്രി വ്യക്‌തമാക്കി.
Most Read: എണ്ണവില; ഇന്ത്യക്ക് വൻ ഇളവുകൾ വാഗ്‌ദാനം ചെയ്‌ത് റഷ്യ