ന്യൂഡെൽഹി: രാജ്യത്തെ ഉപഭോക്‌തൃ വിലസൂചികയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ മാസം 6.07 ശതമാനത്തിലായിരുന്ന പണപ്പെരുപ്പ നിരക്ക് ഈ മാസം 6.95 ശതമാനമായി ഉയരുകയായിരുന്നു. ഇതോടെ നിരക്കുകള്‍ 17 മാസത്തെ ഏറ്റവും കൂടിയ നിലയിലേക്കെത്തി. 2020 ഒക്‌ടോബറിന് ശേഷം ഇതാദ്യമായാണ് പണപ്പെരുപ്പ നിരക്കുകള്‍ ഈ രീതിയില്‍ ഉയരുന്നത്.
അവശ്യ വസ്‌തുക്കളുടേയും ഭക്ഷണ സാധനങ്ങളുടേയും വില ഉയര്‍ന്നതാണ് പണപ്പെരുപ്പം വര്‍ധിക്കാൻ ഇടയാക്കിയതെന്നാണ് വിദഗ്‌ധര്‍ വിലയിരുത്തുന്നത്. വിലക്കയറ്റം രൂക്ഷമായതോടെ തുടര്‍ച്ചയായി മൂന്നാം മാസവും പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ ടോളറന്‍സ് പരിധി മറികടക്കുകയായിരുന്നു.
ഭക്ഷ്യ എണ്ണകള്‍ (18.79 ശതമാനം), പച്ചക്കറികള്‍ (11.64 ശതമാനം), മാംസം, മൽസ്യം (9.63 ശതമാനം), പാദരക്ഷകള്‍, വസ്‍ത്രങ്ങള്‍ (9.4 ശതമാനം) എന്ന നിലയിലുള്ള വിലക്കയറ്റമാണ് ഉപഭോക്‌തൃ വിലസൂചികയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയരാന്‍ കാരണമായതെന്നാണ് പൊതുവായ വിലയിരുത്തല്‍.
പണനയ പ്രഖ്യാപന വേളയില്‍ ആര്‍ബിഐ ഗവര്‍ണര്‍ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. റിപ്പോ നിരക്കുകള്‍ ഇത്തവണയും മാറ്റമില്ലാതെ തുടരുമെന്നായിരുന്നു ഗവര്‍ണറുടെ പ്രഖ്യാപനം. എങ്കിലും രാജ്യത്ത് പണപ്പെരുപ്പം ഉയരുകയാണ്.
Read Also: അനുനയ നീക്കം; ജി 23 നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച നടത്തിയേക്കും