മുംബൈ: ഇന്ത്യക്ക് എണ്ണവിലയിൽ വലിയ ഇളവുകൾ നൽകുമെന്ന് വാഗ്‌ദാനം ചെയ്‌ത് റഷ്യ. യൂറോപ്യൻ യൂണിയനും അമേരിക്കയും ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് രാജ്യത്തെ വാണിജ്യ- വ്യവസായ പ്രവർത്തനങ്ങൾ തടസപ്പെട്ടതിനിടെയാണ് റഷ്യൻ എണ്ണക്കമ്പനികളുടെ നീക്കം. ബ്രെന്റ് ക്രൂഡ് വിലയിൽ 25 മുതൽ 27 ശതമാനം വരെ കുറച്ച് ഇന്ത്യക്ക് അസംസ്‌കൃത എണ്ണ നൽകാമെന്നാണ് കമ്പനികളുടെ വാഗ്‌ദാനം.
റഷ്യൻ സർക്കാർ നിയന്ത്രണത്തിലുള്ള റോസ്‌നെഫ്‌റ്റാണ് കൂടുതൽ ഇളവുകൾ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. ഇന്ത്യക്ക് ഏറ്റവും കൂടുതൽ എണ്ണ നൽകുന്നതും റോസ്‌നെഫ്‌റ്റാണ്. എണ്ണക്ക് വില കുതിച്ചുകയറിയ സാഹചര്യത്തിൽ റഷ്യയുടെ വാഗ്‌ദാനം മോഹിപ്പിക്കുന്നതാണ്. എന്നാൽ, പണം എങ്ങനെ കൈമാറുമെന്നാണ് വെല്ലുവിളി. അതിനാൽ ഇന്ത്യ ഇതിനോട് പ്രതികരിച്ചിട്ടില്ല.
അന്താരാഷ്‌ട്ര ബാങ്കിങ് ഇടപാടുകൾക്കുള്ള മെസേജിങ് സംവിധാനമായ സ്വിഫ്‌റ്റിന് ഉപരോധമുള്ളതിനാൽ ഡോളറിൽ വിനിമയം സാധ്യമല്ല. റഷ്യയുമായി വ്യാപാര ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത വേണമെന്ന നിലപാടിലാണ് ഇന്ത്യൻ ബാങ്കുകൾ. രൂപ- റൂബിൾ ഇടപാടിനായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും തീരുമാനം അന്തിമമായിട്ടില്ല.
കഴിഞ്ഞ ഡിസംബറിൽ റഷ്യൻ പ്രസിഡണ്ട് ഇന്ത്യ സന്ദർശിച്ചപ്പോൾ റഷ്യയിലെ നൊവോറസിസ്‌ക് തുറമുഖം വഴി 2022 അവസാനത്തോടെ 20 ലക്ഷം ടൺ അസംസ്‌കൃത എണ്ണ കൈമാറാൻ റോസ്‌നെഫ്‌റ്റും ഇന്ത്യൻ ഓയിൽ കോർപറേഷനും ധാരണയുണ്ടാക്കിയിരുന്നു. അസംസ്‌കൃത എണ്ണക്കായി മധ്യേഷയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാൻ അമേരിക്ക, റഷ്യ എന്നിവിടങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നത് കൂട്ടാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്ന് അസംസ്‌കൃത എണ്ണവില ഉയർന്നതിനാൽ ഇന്ത്യക്ക് ഇറക്കുമതി ചെലവ് കൂടി.
ഈ സാഹചര്യത്തിൽ റഷ്യയിൽ നിന്നല്ലാതെ ചെലവ് കുറച്ച് ഇറക്കുമതിക്കുള്ള മാർഗങ്ങളും ഇന്ത്യ തേടുന്നുണ്ട്. റഷ്യ, യുക്രൈൻ, ബെലാറൂസ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 2.1 ശതമാനം ആണെന്നാണ് ഗവേഷക ഏജൻസിയായ ‘നോമുറ’യുടെ റിപ്പോർട്. എണ്ണ ഇറക്കുമതി നാമമാത്രമാണ്. എണ്ണയുടെ 70 ശതമാനവും ഒപെക് രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ വാങ്ങുന്നത്.
Most Read: മൂക്കുമാത്രം മറയ്‌ക്കുന്ന മാസ്‌കുമായി കൊറിയ; പേര് കോസ്‌ക്, പരിഹസിച്ച് സോഷ്യൽ മീഡിയ