ബെലാറൂസ്: റഷ്യ- യുക്രൈൻ മൂന്നാംവട്ട സമാധാന ചർച്ച ബെലാറൂസിൽ പൂർത്തിയായി. ഇന്നലെ വൈകിട്ടാണ് ചർച്ച ആരംഭിച്ചത്. ചർച്ചയിൽ പുരോഗതിയുണ്ടെന്ന് യുക്രൈൻ അറിയിച്ചപ്പോൾ പ്രതീക്ഷിച്ച ഫലമുണ്ടായില്ല എന്നായിരുന്നു റഷ്യയുടെ പ്രതികരണം. വരും ദിവസങ്ങളിൽ ചർച്ച തുടരുമെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു.
വെടിനിർത്തൽ സംബന്ധിച്ച് തീരുമാനമായില്ല. മൂന്നാംവട്ട ചർച്ചയിൽ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്നും അടുത്ത ചർച്ചയിൽ അന്തിമ തീരുമാനം എടുക്കാനാകുമെന്ന് തോന്നുന്നില്ലെന്നും റഷ്യൻ പ്രതിനിധി പറഞ്ഞു. അടുത്ത് തന്നെ വീണ്ടും ചര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും റഷ്യ വ്യക്‌തമാക്കി. യുദ്ധഭൂമിയില്‍ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് യുക്രൈൻ സംഘത്തിലെ പ്രതിനിധി അറിയിച്ചു.
നാലാംവട്ട ചര്‍ച്ച നടക്കുന്ന തീയതി ഇന്ന് തീരുമാനിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. യുദ്ധം പതിമൂന്നാം നാളിലേക്ക് കടക്കുമ്പോഴും യുക്രൈനിലെ പലയിടങ്ങളിലും റഷ്യന്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഹാര്‍കീവിനടുത്ത് നടന്ന ഏറ്റുമുട്ടലില്‍ റഷ്യന്‍ മേജര്‍ ജനറലിനെ വധിച്ചതായി യുക്രൈൻ അവകാശപ്പെട്ടു. ഒഡേസയിലും ആക്‌റ്റിര്‍ക്കിയിലും ഉള്‍പ്പടെയുള്ള നിരവധി നഗരങ്ങളില്‍ ഷെല്ലിങ് തുടരുകയാണ്.
അതേസമയം, റഷ്യക്കെതിരെ ലോകം ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങളുടെ കണക്കും വര്‍ധിക്കുകയാണ്. റഷ്യയില്‍ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുന്നതായി അമേരിക്കന്‍ കോര്‍പ്പറേറ്റ് ഭീമന്മാരായ ഐബിഎം അറിയിച്ചു. റഷ്യയിലെ കടകളെല്ലാം അടയ്‌ക്കുന്നതായും ഓണ്‍ലൈന്‍ വ്യാപാരം നിര്‍ത്തുന്നതായും പ്രമുഖ സ്‌പോര്‍ട് വെയര്‍ ബ്രാന്‍ഡായ അഡിഡാസും അറിയിച്ചിട്ടുണ്ട്.
Most Read: മരുമകൻ വിളിക്ക് മറുപടി പറയാൻ സമയമില്ല; മന്ത്രി മുഹമ്മദ് റിയാസ്