കണ്ണൂർ: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിന് എതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. ജനാധിപത്യ സമൂഹത്തിൽ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് പറഞ്ഞ മന്ത്രി, വിമർശനങ്ങളുടെ നിലവാരം എത്രത്തോളമുണ്ടെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും പറഞ്ഞു.
മരുമകൻ എന്ന തരത്തിലുള്ള വിമർശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും മറുപടി പറയാൻ സമയമില്ല. പറയേണ്ടവർ നന്നായി പറയട്ടെ. എന്നാല്‍ താന്‍ നടത്തുന്ന പ്രവർത്തിയും അതിന്റെ പ്രതിഫലനവും ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്നും അത് അവര്‍ക്ക് മനസിലാകുന്നുണ്ട് എന്നും റിയാസ് കണ്ണൂരിൽ പറഞ്ഞു.
കണ്ണൂര്‍ ഗവ. ഗസ്‌റ്റ് ഹൗസിന് സമീപം നവീകരിച്ച സീ പാത്ത് വേ, സീ വ്യൂ പാര്‍ക്ക് എന്നിവ ഉൽഘാടനം ചെയ്യാനെത്തിയ മന്ത്രി മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു. മുഹമ്മദ് റിയാസിനെ സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിന് എതിരെ സമൂഹമാദ്ധ്യമങ്ങളിൽ പലതരം പ്രതികരണങ്ങളാണ് പ്രത്യക്ഷപ്പെട്ടത്.
എറണാകുളം സംസ്‌ഥാന സമ്മേളനത്തിന് ശേഷം പി ജയരാജനെ പോലുള്ളവരെ തഴയുന്നതും റിയാസിന് അവസരം നൽകിയതും നവമാദ്ധ്യമങ്ങൾ ചർച്ചാ വിഷയമാക്കിയിരുന്നു. എന്നാൽ തനിക്കെതിരെയുള്ള പ്രതികരണങ്ങൾ ഗൗരവമായി എടുക്കേണ്ടതില്ലന്നും, പ്രവർത്തിയിലൂടെ ആളുകൾ തന്നെ മനസിലാക്കും എന്നുമാണ് മന്ത്രിയുടെ നിലപാട്.
Most Read: സാമ്പത്തിക തട്ടിപ്പ്; തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ നടപടി