കൊച്ചി: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്‌ഥന്‍ ഉള്‍പ്പടെ രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്‌തു. ചെയ്യാത്ത പൊതുമരാമത്ത് പണികളുടെ പേരില്‍ രണ്ട് കോടി രൂപ തട്ടിയെടുത്ത സംഭവത്തിലാണ് നടപടി.
ദേവസ്വം ബോര്‍ഡിലെ ചീഫ് എഞ്ചിനീയര്‍, അസിസ്‌റ്റന്റ് എഞ്ചിനീയര്‍ എന്നിവർക്ക് എതിരെയാണ് നടപടി.
പണിയാത്ത മതിലിനും കുളം നവീകരണത്തിനും ഉദ്യോഗസ്‌ഥര്‍ ബില്‍ എഴുതിയെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ദേവസ്വം ബോര്‍ഡിലെ തട്ടിപ്പ് നേരത്തെ വാര്‍ത്തയായിരുന്നു. ശബരിമല മെസ്, അന്നദാന നടത്തിപ്പിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ക്രമക്കേടെന്ന് കണ്ടെത്തിയിരുന്നു.
2019– 2020 കാലയളവിലെ ശബരിമല, പമ്പ, നിലക്കല്‍ മെസ് അന്നദാനം നടത്തിപ്പിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇ- ടെന്‍ഡറില്‍ പങ്കെടുക്കാത്ത സ്‌ഥാപനങ്ങള്‍ക്കാണ് കരാര്‍ നല്‍കിയത്. പലചരക്ക്, പച്ചക്കറി വിതരണത്തില്‍ ഏറ്റവും കുറവ് തുക ടെന്‍ഡര്‍ നല്‍കിയ സ്‌ഥാപനത്തെ ഒഴിവാക്കിയാണ് തട്ടിപ്പ് നടത്തിയത്.
ശബരിമലയിലേക്ക് ഏഴ് ടെന്‍ഡറുകളും നിലക്കലിലേക്ക് മൂന്നും പമ്പയിലേക്ക് രണ്ടും ടെന്‍ഡറുകളാണ് ലഭിച്ചത്. എന്നാല്‍ ഏറ്റവും കുറഞ്ഞ തുക ഓഫര്‍ ചെയ്‌ത കൊല്ലം കേന്ദ്രീകരിച്ചുള്ള ജെപിഎന്‍ ട്രേഡേഴ്സിനേയും മറ്റ് സ്‌ഥാപനങ്ങളെയും ഒഴിവാക്കി കരാര്‍ പുറത്തുനിന്നുള്ളവര്‍ക്ക് നല്‍കുകയായിരുന്നു എന്നാണ് കണ്ടെത്തൽ.
Most Read: കെഎസ്ആർടിസി ബസിലെ ലൈംഗീകാതിക്രമം; കണ്ടക്‌ടറെ സസ്‌പെൻഡ് ചെയ്‌തു