തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകളിൽ ഗുരുതര വീഴ്‌ച ചൂണ്ടിക്കാട്ടി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി ആൻഡ് എജി) റിപ്പോർട് . ശബരിമല ക്ഷേത്രത്തിലെ വഴിപാട് സാധനങ്ങൾ, അവയുടെ നിർമാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ എന്നിവയുടെ പരിശോധന നടത്തുന്ന ലബോറട്ടറികൾ എല്ലാ ഘടകങ്ങളും പരിശോധിക്കാതെയാണ് തൃപ്‌തികരം എന്ന് വിലയിരുത്തുന്നത്. ഇതുകൊണ്ട് ഭക്ഷ്യവസ്‌തുക്കൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാനാകില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
തൃപ്‌തികരമെന്ന് ലാബ് റിപ്പോർട് നൽകിയവയിൽനിന്ന് ഓഡിറ്റിനായി സാമ്പിൾ പരിശോധന നടത്തിയപ്പോൾ കീടനാശിനി സാന്നിധ്യം പോലും കണ്ടെത്തിയിരുന്നു. പത്തനംതിട്ട ലാബിൽ തൃപ്‌തികരമെന്ന് റിപ്പോർട് നൽകിയ 685 എണ്ണത്തിൽ 30 എണ്ണത്തിലാണ് സാമ്പിൾ പരിശോധന നടത്തിയത്. ശർക്കര, അരി, ഉണക്കമുന്തിരി, ഏലം, ചുക്ക്, പഞ്ചസാര, കൽക്കണ്ടം, ജീരകം, പരിപ്പ് തുടങ്ങിയവയിൽ എഫ്‌എസ്‌എസ്‌എഐ നിർദ്ദേശിക്കുന്ന ഘടകങ്ങൾ പരിശോധിക്കുന്നില്ല.
ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ശബരിമല ക്ഷേത്രത്തിലെ വഴിപാട് സാധനങ്ങൾ പരിശോധിക്കാൻ പത്തനംതിട്ടയിൽ ജില്ലാ ഫുഡ് ടെസ്‌റ്റിങ് ലാബ് സ്‌ഥാപിച്ചത്. 1998ൽ തുടങ്ങിയ പത്തനംതിട്ടയിലെ ലാബിന് ഇതുവരെ എൻഎബിഎൽ അംഗീകാരം ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Most Read: കുടിക്കാൻ മഴവെള്ളം, ഭക്ഷണമായി മീനുകൾ; ദ്വീപിൽ ഏകാന്തജീവിതം നയിച്ച് 78കാരൻ