‘വേദനിക്കുന്ന കോടീശ്വരൻ’ എന്ന പ്രയോഗം കേട്ടിട്ടില്ലേ! എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് തെരുവിൽ ജീവിതം നയിക്കുന്നവരെ പറ്റിയുള്ള കഥകളും നാം കേട്ടിട്ടുണ്ട്. എന്നാൽ, ഇതൊക്കെ സത്യമാണോ? ഡേവിഡ് ഗ്‌ളാഷിൻ എന്ന 78കാരൻ ഇത്തരമൊരു വേറിട്ട ജീവിതം നയിക്കുന്ന ഒരാളാണ്. കോടീശ്വരനായ ഒരു സ്‌റ്റോക്ക് ബ്രോക്കർ ആയിരുന്ന ഡേവിഡ് ഗ്‌ളാഷിൻ 1997ലാണ് നോർത്ത് ക്വീൻസ്‌ലാൻഡിന്റെ തീരത്ത് കേപ് യോർക്ക് പെനിൻസുലയിലെ റെസ്‌റ്റോറേഷൻ എന്ന ദ്വീപിലേക്ക് താമസം മാറ്റിയത്.
ഈ ദ്വീപിലെ ഒരേയൊരു താമസക്കാരനായിരുന്നു ഡേവിഡ് ഗ്‌ളാഷിൻ. കൂട്ടിന് പ്രിയപ്പെട്ട ഡിങ്കോകളും, മിറാൻഡ, ഫിലിസ് എന്നു പേരുള്ള രണ്ട് പെൺ മാനിക്വീനുകളുമുണ്ട്. ഇതുവരെയുള്ള ജീവിതം ഏറെ സന്തോഷകരമായിരുന്നു. എന്നാൽ, വാർധക്യം പിടികൂടിയതോടെ ഒറ്റക്കുള്ള ജീവിതം ഈ 78കാരന് ഒരു ദുരിതമായിരിക്കുകയാണ്. രണ്ടുപേർ കൂടി ദ്വീപിൽ താമസിക്കാൻ എത്തണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഒന്ന് വീണുപോയാൽ താങ്ങാൻ വേണ്ടിയാണിതെന്ന് ഡേവിഡ് പറയുന്നു.
മഴവെള്ളം ശേഖരിച്ച് വെച്ചാണ് കുടിക്കുന്നത്. തേങ്ങയും പഴങ്ങളും സമുദ്രത്തിൽ നിന്നുള്ള മീനുകളും ഒക്കെയാണ് ഭക്ഷണം. അതിനാൽ സഹായികൾക്ക് ശമ്പളം നൽകാനുള്ള ശേഷിയൊന്നും ഡേവിഡിനില്ല. , ദ്വീപിൽ എന്തെങ്കിലും ചെറിയ ജോലി ചെയ്യാനാവുന്ന മധ്യവയസ്‌കരായ ദമ്പതികളെയാണ് ഡേവിഡ് അന്വേഷിക്കുന്നത്.
‘എനിക്ക് ഇപ്പോൾ 18 വയസല്ല. ഈ പ്രായം ഒരൽപം കഠിനമാണ്. ഞാൻ ഒരു ദിവസം ബോധംകെട്ടു വീണു, തുടർന്ന് വീണ് എന്റെ ഇടുപ്പ് ഒടിഞ്ഞു. ഇവിടെ പകുതി സമയവും ആവശ്യമുള്ളപ്പോൾ ഫോണുകൾ പ്രവർത്തിക്കില്ല. എനിക്ക് ലഭിക്കുന്ന ഏറ്റവും മികച്ച സുരക്ഷ കൂടുതൽ ആളുകളാണ്. 80 വയസാകുമ്പോൾ നമ്മൾ വീണ് തുടങ്ങും. അതാണ് ഇപ്പോൾ എനിക്ക് സംഭവിക്കുന്നത്” ഡേവിഡ് പറയുന്നു.
ഒരിക്കലും ഈ ദ്വീപ് വിട്ടുപോകാൻ ഡേവിഡ് ആഗ്രഹിക്കുന്നില്ല. 1987ലെ ‘ബ്‌ളാക്ക് ട്യൂസ്‌ഡേ’ പ്രതിസന്ധിയിൽ തന്റെ സകല സമ്പത്തും നഷ്‌ടപ്പെട്ടു. നാല് വർഷത്തിന് ശേഷം ഭാര്യയുമായി വേർപിരിഞ്ഞു. ഇതിന് ശേഷമാണ് ഡേവിഡ് ഈ ദ്വീപിലേക്ക് എത്തിയത്. ഡേവിഡ് ആദ്യമായി ഇവിടെ എത്തിയപ്പോൾ മൂന്ന് ഷർട്ടുകൾ, രണ്ട് ജോഡി ഷോർട്ട്സ്, ഒരു ടോർച്ച്, ഒരു പാത്രം മുളകുപൊടി, പുസ്‌തകങ്ങൾ, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്‌റ്റ് എന്നിവ മാത്രമാണ് കയ്യിലുണ്ടായിരുന്നത്. ഇപ്പോൾ അദ്ദേഹത്തിന് സോളാർ ഇന്റർനെറ്റും ധാരാളം പുസ്‌തകങ്ങളും രണ്ട് മാനിക്വിനുകളും ഉണ്ട്. കോവിഡ് പോലും ബാധിച്ചിരുന്നില്ല. എന്തായാലും തന്റെ സഹായത്തിനായി രണ്ടുപേർ എത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഡേവിഡ്.
Most Read: 12 കഴിഞ്ഞാൽ 11 മണി, സമയം ശരിയല്ലാ… ഈ നാട് ഇങ്ങനെയാണ്