ഇടുക്കി: ശബരിമല മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായതായി ഇടുക്കി ജില്ലാ കളക്‌ടർ ഷീബ ജോർജ്. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭക്‌തരെ പ്രതീക്ഷിക്കുന്നുവെന്നും കുറ്റമറ്റ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളതെന്നും കളക്‌ടർ പറഞ്ഞു.
വള്ളക്കടവിൽ നിന്ന് പുല്ലുമേട് ടോപ്പ് വരെ ഓരോ രണ്ടുകിലോമീറ്റർ ഇടവിട്ട് ആംബുലൻസ്, മെഡിക്കൽ ടീമിന്റെ സേവനം, ഒരു കിലോമീറ്റർ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ഐസിയു ആംബുലൻസ്, മെഡിക്കൽ ടീം തുടങ്ങിയ സേവനങ്ങൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് ലഭ്യമാക്കുക. പൊതുമരാമത്ത് വകുപ്പ് സുരക്ഷാ ബാരിക്കേഡ് നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്.
ആറ് പോയിന്റുകളിൽ അഗ്‌നിരക്ഷാ വകുപ്പിനെ ചുമതലപ്പെടുത്തി. കോഴിക്കാനം മുതൽ പുല്ലുമേട് വരെ 14 കിലോമീറ്റർ വെളിച്ച സംവിധാനം സജ്‌ജീകരിച്ചു. ഭക്‌തർക്ക് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അറിയിപ്പുകൾ നൽകും. മകരവിളക്ക് ദിവസം ബിഎസ്എൻഎൽ പുല്ലുമേട്ടിൽ മൊബൈൽ സേവനം ഉറപ്പാക്കും. കുമളിയിൽ നിന്ന് കെഎസ്ആർടിസി ബസുകൾ ഉച്ചക്ക് ഒരുമണിവരെ മാത്രമാകും സർവീസ് നടത്തുക.
65 സർവീസുകളാണ് നിലവിൽ പ്ളാൻ ചെയ്‌തിട്ടുള്ളത്. എന്നാൽ, ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ എത്തിക്കും. വള്ളക്കടവ് ചെക്ക്പോസ്‌റ്റു വഴി ഉച്ചക്ക് രണ്ടുമണിവരെ മാത്രമേ ഭക്‌തരെ പ്രവേശിപ്പിക്കുകയുള്ളൂ. ശബരിമലയിൽ നിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെ മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. വിളക്ക് കണ്ടു കഴിഞ്ഞ ശേഷം തിരികെ ശബരിമയിലേക്ക് പോകാൻ അനുവദിക്കില്ല.
അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് കർപ്പൂരം കത്തിക്കുന്നത് അടക്കമുള്ളവ പുല്ലുമേട്ടിൽ ഒഴിവാക്കണമെന്ന് കളക്‌ടർ അഭ്യർഥിച്ചു. പ്‌ളാസ്‌റ്റിക്, നിരോധിത വസ്‌തുക്കൾ തുടങ്ങിയവ അനുവദിക്കില്ല. വണ്ടിപ്പെരിയാർ പഞ്ചായത്ത് സ്‌റ്റേഡിയം, വാളാടി ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. തമിഴ്‌നാട്ടിൽ നിന്ന് എത്തുന്ന ഭക്‌തർ കുമളിയിൽ നിന്ന് കമ്പംമേട്. കട്ടപ്പന, കുട്ടിക്കാനം വഴി യാത്ര ചെയ്യേണ്ടതാണ്.
Most Read| സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് കേരളം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്