തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രപ്രവേശന വാർഷിക ആഘോഷത്തിൽ നിന്ന് വിട്ടുനിന്നു തിരുവിതാംകൂർ രാജകുടുംബം. പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ നോട്ടീസ് വിവാദമായ പശ്‌ചാത്തലത്തിലാണ് തീരുമാനം.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87ആം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്‌ഥാനത്ത് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ക്ഷണിച്ചുള്ള ദേവസ്വം ബോർഡിന്റെ പുരാവസ്‌തു സാംസ്‌കാരിക വകുപ്പ് ഇറക്കിയ നോട്ടീസാണ് വിവാദത്തിലായത്.
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ സ്‌മരണ പുതുക്കലും സ്‌മാരകത്തിന്റെ നവീകരണ സമർപ്പണവും ഇന്ന് ദേവസ്വം ബോർഡ് ആസ്‌ഥാനത്താണ് നടക്കുന്നത്. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‍മി ഭായ്, ഗൗരി പാർവതി ഭായ് എന്നിവരെയാണ് പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്.
ഗൗരി ലക്ഷ്‍മി ഭായ്, ഗൗരി പാർവതി ഭായ് എന്നിവർ തിരുവിതാംകൂറിന്റെ റാണിമാരാണ്. ക്ഷേത്ര പ്രവേശനം സനാതന ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കാൻ വേണ്ടിയാണ്. ചിത്തിര തിരുനാൾ അറിഞ്ഞു നൽകിയതാണ് ക്ഷേത്ര പ്രവേശനം എന്നിങ്ങനെ നോട്ടീസിൽ ഉടനീളം രാജഭക്‌തി നിറഞ്ഞു നിന്നതാണ് വിവാദമായത്.
വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിൽ നോട്ടീസ് പിൻവലിച്ചിരുന്നു. തിരുവിതാംകൂർ രാജകുടുംബത്തെയും അംഗങ്ങളെയും അതിരുവിട്ടു പുകഴ്‌ത്തുന്ന നോട്ടീസിനെതിരെ സാമൂഹിമ മാദ്ധ്യമങ്ങളിലടക്കം രൂക്ഷവിമർശനം ഉയർന്നിരുന്നു. അതേസമയം, ക്ഷേത്രപ്രവേശന ദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദ നോട്ടീസ് തയ്യാറാക്കിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പുരാവസ്‌തു വകുപ്പ് ഡയറക്‌ടർ ബി മധുസൂദനൻ നായർക്ക് എതിരായ നടപടിയെപ്പറ്റി ചർച്ച ചെയ്യാൻ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും.
ബോർഡ് സെക്രട്ടറി ഇത് സംബന്ധിച്ച റിപ്പോർട് യോഗത്തിൽ അവതരിപ്പിക്കും. നോട്ടീസിന്റെ ഉള്ളടക്കം പരിശോധിച്ചു നടപടി എടുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണനും വ്യക്‌തമാക്കി. മനസിൽ നൂറ്റാണ്ടുകളായി അടിഞ്ഞു കൂടിയിരിക്കുന്ന ജാതി ചിന്ത ഒരു ദിവസം കൊണ്ട് പോകില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ദേവസ്വം ബോർഡിന്റെ നിലപാട് പ്രസിഡണ്ട് കെ അനന്തഗോപൻ ഇന്ന് അറിയിച്ചേക്കും.
Most Read| അഴുകിയ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ മാർഗമില്ല; ഗാസയിലെ ആശുപത്രികൾ ദുരിതക്കയത്തിൽ