ഗാസ സിറ്റി: ഇസ്രയേലിന്റെ യുദ്ധത്തിൽ കൊല്ലപ്പെട്ടവരെ സംസ്‌കരിക്കാൻ പോലും നിവൃത്തിയില്ലാത്ത അവസ്‌ഥയിലാണ് ഗാസയിലെ ആശുപത്രികൾ. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫയിൽ കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാനാകാതെ ദുരിതത്തിലായിരിക്കുകയാണ്. ഗാസയിലെ ആരോഗ്യമന്ത്രി മായ് അൽ കൈലയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
ആശുപത്രിക്കുള്ളിൽ കുമിഞ്ഞു കൂടുന്ന മെഡിക്കൽ വേസ്‌റ്റുകൾ കൈകാര്യം ചെയ്യാൻ ഇവിടെ മാർഗമില്ലെന്നും പുതിയ രോഗികളെ അൽഷിഫ ആശുപത്രി ഇപ്പോൾ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. അതേസമയം, പ്രവർത്തനം നിലയ്‌ക്കാറായ അൽഷിഫയിൽ നിന്ന് നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി ബന്ധം താറുമാറായതോടെ ഇൻകുബേറ്ററിൽ ആയിരുന്ന നവജാത ശിശുക്കളെ പുറത്തേക്ക് മാറ്റി.
ഇതിൽ രണ്ടു കുഞ്ഞുങ്ങൾ മരിച്ചതായും, കൂടുതൽ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും ഡോക്‌ടർമാർ പറയുന്ന വീഡിയോയും അൽജസീറ അടക്കം മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇന്ധന പ്രതിസന്ധിയെ തുടർന്ന് ആശുപത്രികൾ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. അൽ ഖുദ്‌സ് ആശുപത്രിയും ഇന്ധനമില്ലാതെ അടച്ചു. ആശുപത്രികളുമായുള്ള എല്ലാ വാർത്താവിനിമയ സംവിധാനങ്ങളും നഷ്‌ടമായതായി ലോകാരോഗ്യ സംഘടന മേധാവിയും അറിയിച്ചിട്ടുണ്ട്.
അൽഷിഫ ആശുപത്രിക്ക് സമീപം ഏറ്റുമുട്ടൽ തുടരുകയാണ്. ആശുപത്രിക്ക് സമീപത്തുള്ളവരെ ഇസ്രയേൽ സൈന്യം അക്രമിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 1500ലധികം അഭയാർഥികളാണ് ആശുപത്രിയിലുള്ളത്. അഞ്ഞൂറിലധികം പേർ ആക്രമണം രൂക്ഷമായതോടെ ഒഴിഞ്ഞു പോയി. അതിനിടെ, റഫ അതിർത്തി വീണ്ടും തുറന്നതോടെ, 80ലധികം രോഗികളെ ഈജിപ്‌തിൽ എത്തിച്ചു. ഖത്തർ അമീറുമായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ഫോണിൽ സംസാരിച്ചു.
അടിയന്തിര വെടിനിർത്തൽ വേണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. അതിനിടെ, ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കാരാർ ചർച്ച ചെയ്യുകയാണെന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ബന്ദികളാക്കിയവരെ രക്ഷിക്കുന്നതിനും സുരക്ഷിതമായി മോചിപ്പിക്കുന്നതിനും ഇസ്രയേൽ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും നെതന്യാഹു വ്യക്‌തമാക്കി. എന്നാൽ, ആശുപത്രികളിൽ ആക്രമണം രൂക്ഷമായതോടെ ചർച്ചയിൽ നിന്ന് പിൻമാറിയതായി ഹമാസ് അറിയിച്ചു.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്