ഗാസ: കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി ഗാസ മാറിയെന്ന് ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. കഴിഞ്ഞ മാസം ഏഴിന് ഹമാസ് സായുധ സംഘം ഇസ്രയേൽ അതിർത്തി കടന്നു നടത്തിയ ആക്രമണത്തിന് പിന്നാലെ, ഇസ്രയേൽ ഗാസയിൽ തുടരുന്ന ആക്രമണത്തിൽ മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കടന്നു. ഇതിൽ 4,237 കുട്ടികളാണ്.
ഒരു മാസമായി ഇന്ധനം സേവന മേഖലയാകെ സ്‌തംഭിച്ചത് ഗാസയിലെ 23 ലക്ഷം പലസ്‌തീൻകാരുടെ ജീവിതം അപകടത്തിലാക്കിയെന്നും, ഗാസ ഇപ്പോൾ കുഞ്ഞുങ്ങളുടെ ശ്‌മശാനമാണെന്നും ഗുട്ടെറസ് പറഞ്ഞു. ഓരോ ദിവസവും ശരാശരി 134 കുട്ടികൾ എന്നതാണ് മരണനിരക്ക്. ഗാസ സിറ്റി പൂർണമായി വളഞ്ഞ ഇസ്രയേൽ സേന, ജനങ്ങൾക്ക് നഗരം വിട്ടു തെക്കൻ ഗാസയിലേക്ക് പോകാൻ ഇന്നലെ രാവിലെ പത്ത് മണിമുതൽ ഉച്ചക്ക് രണ്ടുവരെ സമയം അനുവദിച്ചിരുന്നു.
അതേസമയം, വടക്കൻ ഗാസയിലെ ഭക്ഷ്യ വസ്‌തുക്കളും ഇന്ധനവും തീരുകയാണ്. ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ യുദ്ധം പൂർണതോതിൽ മുന്നോട്ട് പോകുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരിക്കുന്നത്. അനിശ്‌ചിത കാലത്തേക്ക് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസിലെ എബിസി ചാനലിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു.
അതേസമയം, ഗാസയിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്നതും ബന്ദികളുടെ മോചനത്തിനുമായി യുദ്ധത്തിൽ ഹ്രസ്വ ഇടവേള നൽകാനുള്ള സന്നദ്ധത നെതന്യാഹു അറിയിച്ചു. മാനുഷിക പരിഗണനയോടെയുള്ള യുദ്ധവിരാമം തന്നെ വേണമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ഫോൺ സംഭാഷണത്തിൽ നെതന്യാഹുവിനോട് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ അഭിപ്രായ ഐക്യമുണ്ടായില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
വടക്കൻ ഗാസയിൽ ഹമാസ് താവളം പിടിച്ചെടുത്തെന്നും ഭൂഗർഭ തുരങ്കത്തിൽ ഉള്ളവർക്കായി തിരച്ചിൽ നടത്തുകയാണെന്നും ഇസ്രയേൽ സേന അറിയിച്ചു. മധ്യ ഗാസയിലെ ദെയ്‌റെൽ ബലാഹിൽ വീടുകൾക്ക് നേരെയും ഇസ്രയേൽ ആക്രമണം നടത്തി. അതിനിടെ, ലബനനിലെ സാധാരണക്കാരുടെ ജീവനെടുത്താൽ ഇസ്രയേലിലെ മരണസംഖ്യ ഇരട്ടിയാകുമെന്ന് ഹിസ്ബുല്ല വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗാസയിൽ ഇപ്പോഴും ഇസ്രയേൽ സൈനിക ആക്രമണം തുടരുകയാണ്. വെടി നിർത്തൽ ചർച്ച ചെയ്യാനായി ചേർന്ന യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അതിനിടെ, പലസ്‌തീൻ ജനതക്കുള്ള ആവർത്തിച്ചു സൗദി വീണ്ടും രംഗത്തെത്തി. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും അന്താരാഷ്‌ട്ര സമൂഹം ഇക്കാര്യത്തിൽ ഇടപെടണമെന്നും സൗദി മന്ത്രി സഭ ആവശ്യപ്പെട്ടു.
Most Read| മാദ്ധ്യമ പ്രവര്‍ത്തകരുടെ സാധനങ്ങൾ പിടിച്ചെടുക്കാൻ മാർഗരേഖ വേണം; സുപ്രീം കോടതി