തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വഴിപാടുകളിൽ വൻ ക്രമക്കേട് കണ്ടെത്തി. മാവേലിക്കര കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ വഴിപാട് നടത്തിപ്പിലാണ് വിജിലൻസ് അഴിമതി കണ്ടെത്തിയത്. മൃത്യുഞ്‌ജയ ഹോമത്തിനായി വലിയ തുക ഈടാക്കിയ ശേഷം തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്.
35 പൂജാദ്രവ്യങ്ങൾക്കുള്ള പണം വാങ്ങിയ ശേഷം ഹോമം നടത്തുന്നത് ഏഴ് സാധനങ്ങൾ ഉപയോഗിച്ചാണെന്നും ബോർഡിന് നൽകേണ്ട ലക്ഷക്കണക്കിന് രൂപ ഉദ്യോഗസ്‌ഥർ തട്ടിയെടുത്തതായും വിജിലൻസ് കണ്ടെത്തി. വൻ സാമ്പത്തിക ക്രമക്കേടാണ് നടക്കുന്നതെന്ന് ഫിനാൻസ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. ഭക്‌തരിൽ നിന്ന് 220 രൂപ വാങ്ങുന്നതിൽ 70 രൂപ ദേവസ്വം ബോർഡിന് അടക്കേണ്ടതാണ്. ഇങ്ങനെ ലക്ഷക്കണക്കിന് രൂപ ഉദ്യോഗസ്‌ഥർ ബോർഡിന് അടക്കേണ്ടതുണ്ടെന്നും ഫിനാൻസ് കമ്മീഷണറുടെ പരിശോധനയിൽ വ്യക്‌തമായിട്ടുണ്ട്.
2016 മുതൽ 57.64 ലക്ഷം രൂപയാണ് ദേവസ്വം ബോർഡിന് അടക്കാനുള്ളത്. തുക മനപ്പൂർവം അടക്കാതിരിക്കുകയാണെന്നും ഉദ്യോഗസ്‌ഥരിൽ നിന്ന് ഇത് തിരിച്ചുപിടിക്കണമെന്നും ഫിനാൻസ് കമ്മീഷണർ ശുപാർശ ചെയ്‌തു. മാത്രമല്ല ഇവർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
Also Read: രഞ്‌ജിത്ത് വധക്കേസ്; രണ്ട് എസ്‌ഡിപിഐ പ്രവർത്തകരുടെ അറസ്‌റ്റ് രേഖപ്പെടുത്തി