കോഴിക്കോട്: നഗരത്തിലെ സ്‌റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. പുതിയ പ്രഖ്യാപനം നടത്തി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന യുഡിഎഫിന്റെ ആരോപണത്തിനാണ് മന്ത്രി മറുപടി നൽകിയത്. സ്‌റ്റേഡിയത്തിനായി 2023 നവംബര്‍ എട്ടിന് കായിക മന്ത്രി വി അബ്‌ദുറഹിമാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ ദൃശ്യവും മന്ത്രി പ്രദര്‍ശിപ്പിച്ചു.
കോഴിക്കോട് പുതിയ സ്‌റ്റേഡിയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നാണ് മന്ത്രി വി അബ്‌ദുറഹ്‌മാന്റെ വാക്കുകള്‍. തുടര്‍ന്ന് നളന്ദയിലെ തന്റെ പ്രസംഗം കൂടി കേള്‍പ്പിച്ച മന്ത്രി, മുന്‍പ്രഖ്യാപനം ആവര്‍ത്തിക്കുകയാണ് ചെയ്‌തതെന്നും വ്യക്‌തമാക്കി. നളന്ദയിലെ പ്രസംഗത്തില്‍ തന്നെ ഇത് പുതിയ പ്രഖ്യാപനമല്ലെന്ന് പറഞ്ഞിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. സ്‌റ്റേഡിയം നിർമിക്കുന്നത് സംബന്ധിച്ച് നിരവധി യോഗങ്ങളിൽ കായിക മന്ത്രിക്കൊപ്പം ജില്ലയിലെ മന്ത്രി എന്ന നിലയിൽ പങ്കെടുത്തിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു
എൽഡിഎഫ് സർക്കാർ കോഴിക്കോട്ട് നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന ഭയമാണ് യുഡിഎഫിനെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ടെ എംപിക്ക് വികസന പ്രവർത്തനങ്ങൾ ഒന്നും പറയാനില്ലാത്തതിനാലാണ് എൽഡിഎഫിന്റെ വികസന പ്രവർത്തനങ്ങളെ അവർ ഭയക്കുന്നത്. ഇത്തരത്തിൽ വികസനം മുടക്കികളായി യുഡിഎഫ് മാറരുത്. യുഡിഎഫിന്റെ ചില കേന്ദ്രങ്ങളിൽ നിന്ന് കനഗോലുമാർ എഴുതിവിടുന്ന വ്യാജ പ്രചാരണങ്ങളാണ് ഇതെല്ലാം, മന്ത്രി പറഞ്ഞു.
കോഴിക്കോട് നഗരത്തിലെ പ്രധാന റോഡുകൾ എല്ലാം ആധുനിക രീതിയിൽ വികസിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി പ്രകാരം 1,300 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. സർക്കാർ നടപ്പാക്കിയ ഇത്തരം വികസന പ്രവർത്തനങ്ങൾ പറഞ്ഞതിൽ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു.
MOST READ | അശോക് ദാസിനെ അടിച്ചു കൊന്നതു തന്നെ: വ്യക്‌തമാക്കി പൊലീസ്