എറണാകുളം : നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജിയിൽ ഇന്ന് വിധി പറയും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നുൾപ്പടെ ഉള്ള ജാമ്യവ്യവസ്‌ഥകൾ ദിലീപ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ ഹരജി സമർപ്പിച്ചത്.
കഴിഞ്ഞ 23ആം തീയതിയാണ് ഹരജിയിൽ വിധി പറയുമെന്ന് കോടതി വ്യക്‌തമാക്കിയത്. എന്നാൽ കോടതിയിലെ ജീവനക്കാരിക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് വിധി പറയുന്നത് മാറ്റി വെക്കുകയായിരുന്നു. കേസിൽ എട്ടാം പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിച്ച് മൊഴി മാറ്റുന്നുവെന്നാണ് ഹരജിയിൽ പ്രധാനമായും പറയുന്നത്. അതിനാൽ തന്നെ ജാമ്യവ്യവസ്‌ഥകൾ ലംഘിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.
2021 ഫെബ്രുവരി 4ആം തീയതി വരെയായിരുന്നു കേസിന്റെ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി സമയം അനുവദിച്ചത്. എന്നാൽ വിസ്‌തരിക്കേണ്ട 230 സാക്ഷികളിൽ ഇതുവരെ വിസ്‌തരിച്ചത് 82 സാക്ഷികളെ മാത്രമാണ്. ഈ സാഹചര്യത്തിൽ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണകോടതി സുപ്രീംകോടതിയെ സമീപിച്ചു. 2017 ഫെബ്രുവരി 17ആം തീയതിയാണ് കേസിനാസ്‌പദമായ സംഭവം അരങ്ങേറിയത്.
Read also : ഇരുട്ടടി; പാചക വാതക വില വീണ്ടും കൂട്ടി