ന്യൂഡെൽഹി: കോവിഡ്- 19 വാക്‌സിൻ സ്വീകരിക്കുന്നത് വന്ധ്യത ഉണ്ടാക്കുമെന്ന പ്രചരണത്തിൽ വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. കോവിഡ് വാക്‌സിൻ പുരുഷൻമാരിലോ സ്‌ത്രീകളിലോ വന്ധ്യതക്ക് കാരണമാകുമെന്നതിന് ശാസ്‌ത്രീയ തെളിവുകളൊന്നുമില്ല എന്ന് മന്ത്രി പറഞ്ഞു.
കോവിഡ് -19 രോഗത്തിന്റെ ഫലമായി വന്ധ്യത സംഭവിക്കും എന്നതിന് യാതൊരു തെളിവുമില്ല. കോവിഡിനെക്കുറിച്ച് ശരിയായ വിവരങ്ങൾ ലഭിക്കുന്നതിന് സർക്കാരിന്റെ ഔദ്യോഗിക ആശയവിനിമയ സംവിധാനങ്ങളെ മാത്രം ആശ്രയിക്കുക. കിംവദന്തികളോ സ്‌ഥിരീകരിക്കാത്ത ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളോ വിശ്വസിക്കരുത് എന്നും മന്ത്രി വ്യക്‌തമാക്കി.
മറ്റ് പല വാക്‌സിനുകൾക്കും ഉള്ളതുപോലെ കോവിഡ് വാക്‌സിനും ചില വ്യക്‌തികളിൽ നേരിയ പനി, കുത്തിവെപ്പ് നടത്തിയ സ്‌ഥലത്തു വേദന, ശരീരവേദന എന്നീ പാർശ്വഫലങ്ങൾ ഉണ്ടായേക്കാം. എന്നിരുന്നാലും, ഈ പാർശ്വഫലങ്ങൾ താൽക്കാലികമാണ്, കുറച്ച് സമയത്തിന് ശേഷം അവ സ്വയം ഇല്ലാതാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
There is no scientific evidence to suggest that #COVIDVaccine could cause infertility in either men or women. Kindly do not pay heed to such rumours or information from unverified sources.#StayInformedStaySafe @PMOIndia @MoHFW_INDIA pic.twitter.com/6ii2EFgpB0
— Dr Harsh Vardhan (@drharshvardhan) January 14, 2021
അതേസമയം, കോവിഡ് വാക്‌സിൻ കുത്തിവെക്കുമ്പോൾ പാർശ്വ ഫലങ്ങൾ ഉണ്ടായാൽ നിയമപരമായ ബാധ്യത വാക്‌സിൻ നിർമാതാക്കൾക്ക് ആയിരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്‌തമാക്കി. ബാധ്യത സർക്കാരും ഏറ്റെടുക്കണമെന്ന വാക്‌സിൻ നിർമാതാക്കളുടെ ആവശ്യം കേന്ദ്രം തള്ളി.
കോവിഡ് മഹാമാരിയുടെ കാലത്ത് വളരെ ചുരുങ്ങിയ സമയത്തിനകം വികസിപ്പിച്ച വാക്‌സിൻ ആയതിനാൽ കുത്തിവെക്കുമ്പോൾ പാർശ്വ ഫലങ്ങൾ ഉണ്ടായാൽ സർക്കാർ കൂടി ബാധ്യത ഏറ്റെടുക്കണം എന്നായിരുന്നു വാക്‌സിൻ നിർമാതാക്കളുടെ ആവശ്യം. അമേരിക്ക, ബ്രിട്ടൺ, കാനഡ, സിംഗപ്പൂർ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും നിയമപരമായ ബാധ്യത വാക്‌സിൻ കമ്പനികളുമായി പങ്കിടുന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം.
എന്നാൽ മറ്റു പ്രതിരോധ വാക്‌സിനുകൾക്കുള്ള നിയമപരമായ വ്യവസ്‌ഥകൾ കോവിഡിന് എതിരായ വാക്‌സിനും ബാധകം ആയിരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്‌തമാക്കി.
Also Read: റിപ്പബ്ളിക്ക് ദിന പരേഡില്‍ മുഖ്യാതിഥി ഇല്ല; 55 വർഷങ്ങൾക്കിടെ ഇതാദ്യം