ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ റിപ്പബ്ളിക്ക് ദിന പരേഡില്‍ മുഖ്യാതിഥി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരേഡില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍ ഒന്നും ഉണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രാലയമാണ് വ്യക്‌തമാക്കിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര വാര്‍ത്ത സമ്മേളനത്തിലാണ് ഔദ്യോഗിക അറിയിപ്പ് വന്നിരിക്കുന്നത്.
റിപ്പബ്ളിക്ക് ദിന പരേഡില്‍ ആരാണ് മുഖ്യാതിഥിയായി എത്തുന്നത് എന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വിദേശകാര്യ വക്‌താവ് അനുരാഗ് ശ്രീവാസ്‌തവയാണ് മറുപടി നല്‍കിയത്. ‘കോവിഡ് 19 വ്യാപനത്തിന്റെ ആഗോളസ്‌ഥിതി പരിഗണിച്ച് ഇത്തവണത്തെ റിപ്പബ്ളിക്ക് ദിന പരേഡില്‍ ഒരു വിദേശരാജ്യ തലവനെയും മുഖ്യാതിഥിയായി പങ്കെടുപ്പിക്കേണ്ട എന്നതാണ് സര്‍ക്കാര്‍ തീരുമാനം’- അദ്ദേഹം വ്യക്‌തമാക്കി.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണായിരുന്നു ഇത്തവണത്തെ റിപ്പബ്ളിക്ക് ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ ബ്രിട്ടണില്‍ ജനിതകമാറ്റം വന്ന കോവിഡ് വൈറസിനെ തുര്‍ന്ന് സ്‌ഥിതി രൂക്ഷമായതൊടെ ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കി. ഇതിനെ തുടര്‍ന്ന് മറ്റ് ചില ആഫ്രിക്കന്‍ രാഷ്‍ട്ര തലവൻമാരെ അടക്കം രാജ്യം റിപ്പബ്ളിക്ക് ദിന പരേഡില്‍ മുഖ്യാതിഥിയായി പരിഗണിച്ചിരുന്നു.
എന്നാല്‍, ഒടുവില്‍ അതിഥിയില്ലാതെ ഇത്തവണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 1966ലെ റിപ്പബ്ളിക്ക് ദിന പരേഡിലാണ് മുഖ്യാതിഥിയില്ലാതെ രാജ്യത്ത് റിപ്പബ്ളിക്ക് ദിന പരേഡ് ഇതിന് മുന്‍പ് നടന്നിട്ടുള്ളത്.
National News: കർഷക പ്രക്ഷോഭം തുടരുന്നു; ഒൻപതാം വട്ട ചർച്ച നാളെ