ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരുമായുള്ള ഒൻപതാം വട്ട ചർച്ച നാളെ. കാർഷിക നിയമങ്ങളെ കുറിച്ച് പഠിക്കാൻ സുപ്രീം കോടതി കമ്മീഷനെ നിയമിച്ചതിന് ശേഷമുള്ള ആദ്യ ചർച്ചയാണ് നാളെ നടക്കാനിരിക്കുന്നത്.
കാർഷിക നിയമം പിൻവലിക്കില്ലെന്ന നിലപാടിൽ കേന്ദ്ര സർക്കാരും നിയമം പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ കർഷകരും ഉറച്ചു നിന്നതോടെയാണ് മുൻപ് നടത്തിയ എട്ടു ചർച്ചകളും പരാജയപ്പെട്ടത്. ഇപ്പോഴും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കർഷക സംഘടനകൾ പറയുന്നത്. മാത്രവുമല്ല, സമരം കൂടുതൽ കടുപ്പിക്കുമെന്നും കർഷക നേതാക്കൾ പറഞ്ഞു.
അതേസമയം, നാളെ നടക്കുന്ന ചർച്ചയിൽ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ. ചർച്ചയിൽ പ്രതീക്ഷ ഉണ്ടെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. സർക്കാരിന്റെ നിലപാട് ആവർത്തിച്ച മന്ത്രി തുറന്ന മനസോടെ ചർച്ച നടത്തുമെന്നും കൂട്ടിച്ചേർത്തു.
അതേസമയം, കാർഷിക നിയമങ്ങളെ കുറിച്ച് പഠിക്കാനും കർഷകരുമായി ചർച്ച നടത്താനും സുപ്രീം കോടതി നിയമിച്ച നാലംഗ സമിതിയിലെ ഒരംഗം രാജിവച്ചു. ഭൂപീന്ദർ സിംഗ് മാൻ ആണ് പിൻമാറിയത്. കർഷകരുടെയും പൊതു സമൂഹത്തിന്റെയും വികാരം കണക്കിലെടുത്താണ് പിൻമാറാൻ തീരുമാനിച്ചതെന്ന് ഭുപീന്ദർ സിംഗ് മാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഭാരതീയ കിസാൻ യൂണിയൻ പ്രസിഡണ്ടായ ഭുപീന്ദർ സിംഗ് മാൻ നേരത്തേ നിയമഭേദഗതിയെ അനുകൂലിച്ച് നിലപാട് വ്യക്‌തമാക്കിയിരുന്നു. ഭൂപീന്ദർ സിംഗിന് പുറമേ മഹാരാഷ്‌ട്രയിലെ കർഷക നേതാവ് അനിൽ ഖനാവത്ത്, വിദഗ്‌ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാർ ജോഷി എന്നിവരടങ്ങുന്നതാണ് സുപ്രീം കോടതി രൂപീകരിച്ച സമിതി.
Kerala News: ഹൈക്കമാന്‍ഡുമായി തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍; കോണ്‍ഗ്രസ് നേതാക്കള്‍ ഡെല്‍ഹിയിലേക്ക്