ഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാക്കളെ ഡെല്‍ഹിയിലേക്ക് വിളിച്ച് ഹൈക്കമാന്‍ഡ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി എന്നിവരാണ് ചര്‍ച്ചക്കായി ഡെല്‍ഹിയിലേക്ക് പോകുന്നത്. ജനുവരി 18, 19 തീയതികളിലാണ് കൂടിക്കാഴ്‌ച.
സോണിയ ഗാന്ധി, താരിഖ് അന്‍വര്‍ എന്നിവരുമായി മൂന്നുപേരും കൂടിക്കാഴ്‌ച നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ രണ്ട് തവണ കേരളത്തിലെത്തി തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയും നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും വിലയിരുത്തി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഒന്നിച്ച് പ്രചാരണം നയിക്കണമെന്നും മോശം പ്രകടനം കാഴ്‌ചവെച്ച ഡിസിസിയില്‍ നേതൃമാറ്റം വേണമെന്നും നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് സാധ്യതാ പട്ടിക ഇതുവരെ സമര്‍പ്പിക്കാത്തതില്‍ ഹൈക്കമാന്‍ഡിന് അതൃപ്‌തിയുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, പാലക്കാട് ഡിസിസികളില്‍ അഴിച്ചുപണി വേണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃനിരയില്‍ മാറ്റംവരുന്നത് പ്രചാരണ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് ഒരുവിഭാഗം സംസ്‌ഥാന നേതാക്കളുടെ വാദം. നേതാക്കളുടെ ഡെല്‍ഹി ചര്‍ച്ചക്ക് ശേഷം ഇതില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഇതോടൊപ്പം ഉമ്മന്‍ ചാണ്ടിയുടെ പുതിയ ചുമതലകള്‍ സംബന്ധിച്ചും വ്യക്‌തത ഉണ്ടാകുമെന്നാണ് വിവരം.
Read Also: വാട്‍സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ചോദ്യം ചെയ്‌ത് ഹൈക്കോടതിയിൽ ഹരജി