ന്യൂഡെൽഹി: വാട്‍സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരെ ഡെൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി. വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ഉപയോക്‌താക്കളുടെ സ്വകാര്യ പ്രവർത്തനങ്ങൾ പരിശോധിക്കാൻ കമ്പനിയെ അധികാരപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയിരിക്കുന്നത്. അഭിഭാഷകനായ ചൈതന്യ റോഹില്ലയാണ് ഹരജി നൽകിയത്.
വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ഒരു വ്യക്‌തിയുടെ സ്വകാര്യതക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ചൈതന്യ റോഹില്ല ഹരജിയിൽ പറഞ്ഞു. സ്വകാര്യതക്കുള്ള അവകാശം സുപ്രീം കോടതി മൗലികാവകാശമായി പ്രഖ്യാപിച്ചതാണ് എന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
വാട്‌സ്ആപ്പ് ഏകപക്ഷീയമായി ഉപയോക്‌താക്കളുമായി ഉണ്ടാക്കിയ കരാര്‍ ലംഘിക്കുകയാണ്. പുതിയ മാറ്റങ്ങള്‍ അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി 8ആം തീയതി മുതല്‍ പ്രവര്‍ത്തന രഹിതമാവുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഇന്ത്യന്‍ പൗരൻമാർക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള അവകാശം ഈ നിബന്ധന വഴി വാട്‌സ്ആപ്പ് ലംഘിക്കുകയാണെന്നും ഹരജിയിൽ ആരോപിക്കുന്നു.
ഐടി ആക്റ്റിന്റെ വിവിധ വകുപ്പുകള്‍ ഉപയോഗിച്ച് വാട്‌സ്ആപ്പിനോട് ഇത്തരം വിവരങ്ങള്‍ മൂന്നാമതൊരാൾക്ക് കൈമാറരുതെന്ന് നിര്‍ദേശം നല്‍കണം, സ്വകാര്യതാ നയത്തില്‍ മാറ്റം വരുത്തുന്നതിന് വിലക്കേര്‍പ്പെടുത്തണം, സ്വകാര്യതാ നയങ്ങള്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവാശങ്ങളുടെ പാർട്ട് മൂന്നിന് അനുസരിച്ചായിരിക്കണം, ഇതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിന് നിര്‍ദേശം നല്‍കണം തുടങ്ങിയവയാണ് ഹരജിയിലെ മറ്റ് ആവശ്യങ്ങൾ.
Also Read: മധ്യപ്രദേശിലെ വ്യാജമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 24 ആയി, ചികില്‍സയില്‍ ഇരുപതോളം പേര്‍