ന്യൂഡെൽഹി: വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് തെളിവ് മൂല്യമില്ലെന്നും അതുകൊണ്ടു തന്നെ അവ പരിഗണിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി. വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുന്നയാളെ അതുമായി ബന്ധപ്പെടുത്താനാകില്ല. പ്രത്യേകിച്ച് കരാര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന വ്യാപാര ബന്ധങ്ങളില്‍. അതുകൊണ്ട് തന്നെ തെളിവായി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പരിഗണിക്കില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
ചീഫ് ജസ്‌റ്റിസ് എന്‍വി രമണ, ജസ്‌റ്റിസുമാരായ എഎസ് ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. ഇക്കാലത്ത് വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ തെളിവ് മൂല്യം എന്താണ്? ആര്‍ക്കും ഇത്തരം സന്ദേശങ്ങള്‍ സൃഷ്‌ടിക്കുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യാം. ഇത്തരം വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മൂല്യമുണ്ടെന്ന് കോടതി കരുതുന്നില്ല; ബെഞ്ച് വ്യക്‌തമാക്കി.
സൗത്ത് ഡെൽഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനും എടുഇസഡ് ഇന്‍ഫ്രാ സര്‍വീസും, ക്വിപ്പോ ഇന്‍ഫ്രാസ്ട്രക്‌ചറും തമ്മിലുള്ള കരാര്‍ കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
നേരത്തെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളെ തെളിവായി കണക്കാക്കാൻ കഴിയില്ലെന്ന് ഡെൽഹി ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു. രാജ്യത്തെ നിയമപ്രകാരം ഒരു ഔദ്യോഗിക രേഖയായി പോലും കണക്കാക്കപ്പെടാത്ത വാട്‍സ്ആപ്പ് സന്ദേശങ്ങളെ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നാണ് കോടതി വ്യക്‌തമാക്കിയത്.
Read Also: രാജ്യദ്രോഹം കൊളോണിയൽ നിയമം മാത്രം; ഇനിയും തുടരണോ? സുപ്രീം കോടതിയുടെ സുപ്രധാന ചോദ്യം