ന്യൂഡെൽഹി: ബ്രിട്ടീഷുകാരുണ്ടാക്കിയ രാജ്യദ്രോഹനിയമം ഇനിയും തുടരണോയെന്ന് സുപ്രീം കോടതി. രാജ്യദ്രോഹം കൊളോണിയൽ നിയമം മാത്രമെന്ന് കോടതി പരാമർശിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും ഈ നിയമം ആവശ്യമാണോയെന്ന് പരിശോധിക്കണമെന്നും ചീഫ് ജസ്‌റ്റിസ് വ്യക്‌തമാക്കി.
സർക്കാരിനെ വിമർശിക്കുന്നവരെ കുടുക്കാൻ രാജ്യദ്രോഹനിയമം ഉപയോഗിക്കുന്നുവെന്ന ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിൽ നിയമം റദ്ദാക്കുന്നത് എന്തുകൊണ്ട് പരിഗണിക്കുന്നില്ലെന്നും കോടതി ചോദിച്ചു, ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടുമെന്നും ചീഫ് ജസ്‌റ്റിസ് എൻവി രമണ പറഞ്ഞു.
മഹാത്‌മാ ഗാന്ധിയേയും ബാലഗംഗാധര തിലകനെയും നിശബ്‌ദരാക്കാൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമമാണ് രാജ്യദ്രോഹമെന്നും കോടതി നിരീക്ഷിച്ചു. നിലവിൽ രാജ്യദ്രോഹ നിയമത്തിനെതിരെ നിരവധി ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇവയുടെയെല്ലാം വാദം സുപ്രീം കോടതി ഒരുമിച്ച് കേൾക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Also Read: കോവിഡ് നിയന്ത്രണം: ജനങ്ങൾ തടിച്ചുകൂടിയാൽ ഉത്തരവാദി ഉദ്യോഗസ്‌ഥർ; കേന്ദ്രം