ന്യൂഡെൽഹി: രമേശ് ചെന്നിത്തലയ്‌ക്ക് തിരഞ്ഞെടുപ്പ് ചുമതല നൽകാനൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. ഗുജറാത്തിലും പഞ്ചാബിലുമാണ് ചെന്നിത്തലയെ പരിഗണിക്കുന്നത്. എഐസിസി പുനഃസംഘടനയിൽ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉടൻ പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
56 അംഗ കെപിസിസി സമിതിയ്‌ക്ക് പിന്നാലെ 70ലധികം സെക്രട്ടറിമാരെയും നിയമിക്കും. ചെന്നിത്തലയെ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. പുനസംഘടനാ നടപടികള്‍ വൈകുകയും അടുത്ത സെപ്‌റ്റംബറിന് ശേഷം അധ്യക്ഷ തിരഞ്ഞെടുപ്പ് മതിയെന്നുമുള്ള തീരുമാനത്തിന്റെ പശ്‌ചാത്തലത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
നിലവിലെ കോണ്‍ഗ്രസ് നേതാക്കളില്‍ 23 സംസ്‌ഥാനങ്ങളുടെ ചുമതല പല ഘട്ടങ്ങളിലായി വഹിച്ച നേതാവാണ് രമേശ് ചെന്നിത്തല. ദേശീയ രാഷ്‌ട്രീയത്തില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെങ്കിലും വീണ്ടും ചെന്നിത്തലയുടെ സേവനം ദേശീയ തലത്തിലേക്ക് കൊണ്ടുവരാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് രണ്ട് സംസ്‌ഥാനങ്ങളിൽ ചെന്നിത്തലയുടെ പേര് പരിഗണിക്കുന്നത്.
Also Read: 95 ശതമാനം ഇന്ത്യക്കാര്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്ന് യുപി മന്ത്രി