ന്യൂഡെൽഹി: സ്‌ത്രീ പ്രാതിനിധ്യവും ശാക്‌തീകരണവും പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി, 2014ലെ റിപ്പബ്ളിക് ദിന പരേഡിൽ അണിനിരക്കുക സ്‌ത്രീകൾ മാത്രമായിരിക്കുമെന്ന് റിപ്പോർട്. മാർച്ച് നടത്തുന്നത് മുതൽ നിശ്‌ചല ദൃശ്യങ്ങളിലും പ്രകടനങ്ങളിലും വരെ പങ്കെടുക്കുന്നത് വനിതകൾ ആയിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു.
സൈന്യത്തിലും മറ്റു മേഖലകളിലും സ്‌ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. ജനുവരി 26ന് രാജ്‌പഥിൽ നടക്കുന്ന വാർഷിക പരേഡിന്റെ സംഘടനാ ചുമതലയുള്ള സേനക്കും മറ്റുള്ളവർക്കും മാർച്ച് മാസത്തിൽ അയച്ച വാർത്താ കുറിപ്പിൽ ഇക്കാര്യം വ്യക്‌തമാക്കിയിട്ടുള്ളതായി പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും സാംസ്‌കാരിക നഗര വികസന മന്ത്രാലയത്തെയും ഇത് സംബന്ധിച്ച് വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. സേനയിൽ സ്‌ത്രീ ശാക്‌തീകരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ സേനകളും അർധസൈനിക വിഭാഗങ്ങളും സ്‌ത്രീകളെ കമാൻഡർമാരായും ഡെപ്യൂട്ടി കമാൻഡർമാരായും നിയോഗിച്ചിരുന്നു. കുറച്ചു വർഷങ്ങളായി വനിതാ പ്രതിനിധ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് റിപ്പബ്ളിക് പരേഡ് നടത്തുന്നത്.
2015ൽ ആണ് ആദ്യമായി മൂന്ന് സേനാ വിഭാഗങ്ങളിൽ നിന്നുമുള്ള വനിതാ വിഭാഗം പരേഡിൽ പങ്കെടുത്തത്. 2019ൽ ക്യാപ്റ്റൻ ശിഖ സുരഭി ഇന്ത്യൻ ആർമിയുടെ പരേഡിൽ ഡെയർഡെവിൽസ് ടീമിന്റെ ഭാഗമായി ബൈക്ക് സ്‌റ്റൻഡിൽ പങ്കെടുത്തു. 2020ൽ ക്യാപ്റ്റൻ ടാനിയ ഷേർഗിൽ കരസേനയുടെ സിഗ്‌നൽ കോർ എന്ന പുരുഷ സംഘത്തെ നയിച്ചു. 2021ൽ ഫ്ളൈറ്റ് ലഫ്. ഭാവനാ കാന്ത് പരേഡിൽ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റുമായി.
Most Read: ‘ദി കേരള സ്‌റ്റോറി’; പ്രദർശനം തടയണം- സെൻസർ ബോർഡിനെ സമീപിച്ചു മുസ്‌ലിം ലീഗ്