കോഴിക്കോട്: റിപ്പബ്ളിക് ദിന പരേഡിൽ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ വാഹനത്തിലെന്ന് വിമർശനം. കോഴിക്കോട് വെസ്‌റ്റ്ഹില്ലിൽ നടന്ന പരേഡിൽ സ്വീകരിച്ച അഭിവാദ്യമാണ് വിവാദമായത്. കോഴിക്കോട്ടെ കൈരളി കൺസ്ട്രക്ഷൻസിന്റെ വാഹനത്തിലാണ് മന്ത്രി സഞ്ചരിച്ച് അഭിവാദ്യം സ്വീകരിച്ചത്. കരാർ കമ്പനിയുടെ പേര് ദേശീയ പതാക ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു.
കോഴിക്കോട് വെസ്‌റ്റ്ഹില്ലിലെ വിക്രം മൈതാനിയിലാണ് കോഴിക്കോട് ജില്ലയിലെ റിപ്പബ്ളിക് ദിന പരേഡ് നടന്നത്. മാവൂർ സ്വദേശിയായ വിപിൻ ദാസിന്റെ ഉടമസ്‌ഥതയിലുള്ള കൈരളി കൺസ്ട്രക്ഷൻസിന്റെ പേര് എഴുതിയ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്. സാധാരണ നിലയിൽ പോലീസിന്റെ തുറന്ന ജീപ്പാണ് റിപ്പബ്ളിക് ദിന പരേഡിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കാനായി ഉപയോഗിക്കാറുള്ളത്. എആർ ക്യാമ്പിലെ അസി. കമാൻഡന്റിനാണ് ഇതിന്റെ ചുമതല.
എന്നാൽ, കോഴിക്കോട്ട് തുറന്ന ജീപ്പ് ഇല്ലാതിരുന്നതിനാലാണ് സ്വകാര്യ വാഹനം ഉപയോഗിക്കേണ്ടി വന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്‌തമാക്കി. അതേസമയം, ദിവസങ്ങൾക്ക് മുന്നേ തന്നെ പോലീസ് തന്റെ വാഹനം ആവശ്യപ്പെട്ടിരുന്നതായി വിപിൻ ദാസ് പറഞ്ഞു. അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ വാഹനത്തിലാണെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു.
Most Read| ബിഹാറിൽ എൻഡിഎ സഖ്യത്തിൽ ചേരുമെന്ന റിപ്പോർട് തള്ളി ജെഡിയു; നീക്കങ്ങൾ സജീവം