പട്‌ന: ബിഹാറിൽ എൻഡിഎയുടെ പിന്തുണയോടെ നിതീഷ് കുമാർ ഏഴാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുമെന്ന റിപ്പോർട്ടുകൾ തള്ളി ജെഡിയു സംസ്‌ഥാന അധ്യക്ഷൻ. ജെഡിയു ‘ഇന്ത്യ’ സഖ്യത്തിൽ തന്നെ തുടരുമെന്നും, എൻഡിഎ സഖ്യത്തിനൊപ്പം ചേരുമെന്ന റിപ്പോർട്ടുകൾ അടിസ്‌ഥാന രഹിതമാണെന്നും ജെഡിയു ബിഹാർ അധ്യക്ഷൻ ഉമേഷ് കുശ്വാഹ വ്യക്‌തമാക്കി. സഖ്യത്തിന്റെ കാര്യത്തിൽ കോൺഗ്രസ് ആത്‌മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിഹാറിൽ എൻഡിഎ സഖ്യത്തിനൊപ്പം ചേർന്ന് മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഞായറാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പടെ റിപ്പോർട് ചെയ്‌ത സാഹചര്യത്തിലാണ് ഇക്കാര്യങ്ങൾ നിഷേധിച്ചു ജെഡിയു രംഗത്തെത്തിയത്. അതിനിടെ, അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ നിതീഷ് കുമാർ ഇന്ന് രാജ്‌ഭവനിൽ എത്തിയിരുന്നു. രാജ്ഭവനിൽ സാംസ്‌കാരിക പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയതെന്നാണ് സൂചന.
എന്നാൽ, ബിജെപിയുമായി ചർച്ച നടത്തുന്നുവെന്ന റിപ്പോർട്ടുകളിൽ നിതീഷ് കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. എൻഡിഎയുമായി ചേർന്ന് നിതീഷ് കുമാർ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കിയതായാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സ്‌ഥാനം നിതീഷ് ആവശ്യപ്പെട്ടതായാണ് വിവരം. രണ്ടു ഉപമുഖ്യമന്ത്രി സ്‌ഥാനം ബിജെപിക്ക് നൽകാമെന്നും ജെഡിയു ഫോർമുലയായി മുന്നോട്ട് വെച്ചിട്ടുണ്ട്. നിർണായക ചർച്ചകൾ നടക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ ഞായറാഴ്‌ച വരെയുള്ള നിതീഷ് കുമാറിന്റെ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
ഫോർമുല ബിജെപി അംഗീകരിച്ചാൽ എൻഡിഎ സഖ്യത്തിനൊപ്പം ജെഡിയു ചേരുമെന്നും ഞായറാഴ്‌ച തന്നെ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുമെന്നുമാണ് പുറത്തുവരുന്ന വിവരം. എൻഡിഎയുമായി ചേർന്നുള്ള പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി നിലവിലെ മഹാസഖ്യ സർക്കാർ നിതീഷ് കുമാർ പിരിച്ചുവിടുമെന്നും അഭ്യൂഹങ്ങളുണ്ട്.
2022ൽ എൻഡിഎ സഖ്യം വിട്ടു അർജെഡിക്കൊപ്പം ചേർന്ന് മുഖ്യമന്ത്രി പദത്തിലെത്തിയ നിതീഷ് കുമാർ വീണ്ടും എൻഡിഎയുടെ ഭാഗമാകുമെന്നാണ് വിവരം. ബിഹാർ മുൻ മുഖ്യമന്ത്രി കർപൂരി ഠാക്കൂറിന് കേന്ദ്ര സർക്കാർ ഭാരതരത്‌നം പ്രഖ്യാപിച്ചത് ബിജെപി- ജെഡിയു സഖ്യം പുനഃസ്‌ഥാപിക്കുന്നതിന്റെ മുന്നോടിയാണെന്ന വിലയിരുത്തലിനിടെയാണ് നിതീഷിന്റെ അപ്രതീക്ഷിത നീക്കം.
Most Read| കോടികളുടെ പാരമ്പര്യ സ്വത്ത്; ആവശ്യക്കാർക്ക് വിതരണം ചെയ്യാനൊരുങ്ങി 31-കാരി