ന്യൂഡെൽഹി: 75ആം റിപ്പബ്ളിക് ദിനാഘോഷങ്ങൾ കർത്തവ്യപഥിൽ പുരോഗമിക്കുന്നു. രാവിലെ പത്തര മുതൽ ആരംഭിച്ച ആഘോഷപരിപാടികൾ 12.30വരെ നീളും. നിലവിൽ വിവിധ സംസ്‌ഥാനങ്ങളിലെ ഫ്ളോട്ടുകൾ അവതരിപ്പിക്കുകയാണ്. രാഷ്‌ട്രപതി ദ്രൗപതി മുർമുവും വിശിഷ്‌ടാതിഥിയായ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കർത്തവ്യപഥിൽ സന്നിഹിതരാണ്.
യുദ്ധ സ്‌മാരകത്തിൽ പുഷ്‌പചക്രം അർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി കർത്തവ്യപഥിൽ എത്തിയത്. റിപ്പബ്ളിക് ദിന പരേഡിൽ ഇത്തവണ അണിനിരക്കുന്നവരിൽ 80 ശതമാനവും വനിതകളാണ്. പരേഡിൽ അണിനിരക്കുന്ന 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിന് പുറമെ, ഫ്രാൻസിന്റെ രണ്ടു റാഫേൽ യുദ്ധവിമാനങ്ങളും ട്രാൻസ്‌പോർട്ട് വിമാനവും ഫ്ളൈപാസ് നടത്തി.
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിൽ 100 വനിതകൾ ചേർന്നൊരുക്കിയ ശംഖുനാദത്തോടെയാണ് പരേഡ് ആരംഭിച്ചത്. കർസേന മേജർ സൗമ്യ ശുക്ള ദേശീയ പതാക ഉയർത്തി. കര, നാവിക, വ്യോമ സേനകളിൽ നിന്നുള്ള വനിതാ ഓഫീസർമാരുടെ സംഘം ആദ്യമായി ഒന്നിച്ചു പരേഡിൽ മാർച്ച് ചെയ്‌തു. ടി90 ടാങ്ക്, നാഗ് മിസൈൽ, പിനാക റോക്കറ്റ് ലോഞ്ചർ, കരയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കുന്ന മധ്യദൂര മിസൈൽ എന്നിവ രാജ്യത്തിന്റെ പ്രതിരോധ കരുത്തിന്റെ അടയാളമായി പരേഡിൽ അണിനിരന്നു.
തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻസിസി, സ്‌കൗട്ട്സ്, ഗൈഡ്‌സ്, സ്‌റ്റുഡന്റ്സ്, പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും വേദിയിൽ സന്നിഹിതനായി.
അതിനിടെ, ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ വാഗ്‌ദാനം ചെയ്‌ത് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോ രംഗത്തെത്തി. 75ആം റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരേഡിൽ വിശിഷ്‌ടാതിഥിയായി ഇന്ത്യയിലെത്തിയ മക്രോ ആഘോഷങ്ങൾക്ക് തൊട്ടുമുമ്പാണ് പ്രഖ്യാപനം നടത്തിയത്. 2030ൽ 30,000 ഇന്ത്യൻ വിദ്യാർഥിനികൾക്ക് ഫ്രാൻസിൽ വിദ്യാഭ്യാസത്തിനുള്ള അവസരം നൽകുമെന്ന് മക്രോ എക്‌സിൽ കുറിച്ചു.
Most Read| ഹൈറിച്ച് ഉടമകൾ തട്ടിയത് 500 കോടിയിലേറെ രൂപയെന്ന് ഇഡി