തൃശൂർ: ഓൺലൈൻ നെറ്റ്‌വർക്ക് മാർക്കറ്റിങ് കമ്പനി ഹൈറിച്ചിന്റെ ഉടമകളായ ദമ്പതികൾ തട്ടിയത് 500 കോടിയിലേറെ രൂപയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ക്രിപ്‌റ്റോ കറൻസി, ഒടിടി പ്ളാറ്റുഫോം എന്നിവയുടെ മറവിലാണ് കമ്പനിയുടെ എംഡി കെഡി പ്രതാപൻ, ഭാര്യയും കമ്പനി സിഇഒയുമായ ശ്രീന പ്രതാപൻ എന്നിവർ ചേർന്ന് തട്ടിപ്പ് നടത്തിയത്.
ഇതിൽ വലിയൊരു പങ്ക് വിദേശത്തേക്ക് കടത്തിയതായാണ് വിവരം, കാനഡയിൽ രൂപീകരിച്ച കമ്പനി കേന്ദ്രീകരിച്ചും ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇടപാടുകൾക്ക് ഇടനിലക്കാരായ പത്തിലേറെ പോലീസുകാരും ഉന്നത രാഷ്‌ട്രീയ നേതാക്കളും അന്വേഷണ പരിധിയിൽ ഉൾപ്പെടുമെന്നും ഇഡി അറിയിച്ചിട്ടുണ്ട്. ഓൺലൈൻ മാർക്കറ്റിംഗ്, മണിചെയിൻ ഇടപാടുകൾക്ക് പുറമെ ഹൈറിച്ച് ഉടമകൾ കോടികൾ തട്ടിയെടുത്ത വഴികളിലൂടെയാണ് ഇഡി അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ വർഷമാണ് ഹൈറിച്ച് ഗ്രൂപ്പിന്റെ എച്ച്ആർ ഒടിടിയിൽ പ്രത്യേക്ഷപ്പെടുന്നത്. പുത്തൻ പടങ്ങളടക്കം റിലീസ് ചെയ്‌ത് സബ്‌സ്‌ക്രൈബേഴ്‌സിനെ ആകർഷിക്കുകയായിരുന്നു ലക്ഷ്യം. ആയിരക്കണക്കിന് ആളുകളിൽ നിന്ന് അഞ്ചുലക്ഷം രൂപ വീതം നിക്ഷേപം വാങ്ങിയായിരുന്നു തുടക്കം. പിന്നാലെയാണ് എച്ച്ആർ ക്രിപ്‌റ്റോയുമായുള്ള രംഗപ്രവേശം. ഇതുവഴി ആയിരക്കണക്കിന് പേരിൽ നിന്ന് സമാഹരിച്ചത് കോടികളാണ്.
കാനഡയിൽ കമ്പനി രുപീകരിച്ചത് ഹവാല ഇടപാടുകളുടെ ഭാഗമാണെന്നുമാണ് ഇഡിക്ക് ലഭിച്ചിരിക്കുന്ന വിവരം. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് ക്രിപ്‌റ്റോ ഇടപാടുകൾ നടത്തിയതെന്നും കണ്ടെത്തലുണ്ട്. നേരത്തെ 126 കോടി രൂപയുടെ ജിഎസ്‌ടി വെട്ടിപ്പിന്റെ പേരിലും കമ്പനി കുടുങ്ങിയിരുന്നു. ജിഎസ്‌ടി വെട്ടിപ്പ് മാത്രമെന്ന വാദമുയർത്തി പ്രതാപനും ശ്രീനയും പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും 1.63 ലക്ഷം നിക്ഷേപകരിൽ നിന്നായി 1630 കോടി രൂപ തട്ടിയെന്ന പോലീസ് റിപ്പോർട് പുറത്തുവന്നതാണ് നിർണായകമായത്.
വടക്കാഞ്ചേരി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര നൽകിയ പരാതിയിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. അതിനിടെ, കമ്പനിയുടെ എംഡി കെഡി പ്രതാപൻ, ഭാര്യയും കമ്പനി സിഇഒയുമായ ശ്രീന പ്രതാപൻ, ഡ്രൈവർ ശരൺ എന്നിവർ കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധനക്കായി എത്തുന്ന വിവരമറിഞ്ഞു വീട്ടിൽ നിന്ന് മുങ്ങിയിരുന്നു. ഇവരിപ്പോൾ ഒളിവിലാണ്.
Most Read| മകളുടെ ഓർമയ്‌ക്ക്; ഏഴുകോടിയോളം വിലയുള്ള ഭൂമി സർക്കാരിന് വിട്ടുനൽകി ഒരമ്മ