ന്യൂഡെൽഹി: 74ആം റിപ്പബ്ളിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്രത്തിന്റെ 75ആം വർഷത്തിലെ റിപ്പബ്ളിക് ദിനം ഏറെ വിശേഷപ്പെട്ടതാണെന്നും, സ്വാതന്ത്ര സമര സേനാനികളുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ ഒന്നിച്ചു മുന്നേറാമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.
ന്യൂഡെൽഹിയിലെ ദേശീയ യുദ്ധ സ്‌മാരകത്തിൽ രാവിലെ 9.30ക്ക് പ്രധാനമന്ത്രി പുഷ്‌പചക്രം അർപ്പിച്ചതോടെയാണ് 74ആം റിപ്പബ്ളിക് ദിനാഘോഷങ്ങൾക്ക് രാജ്യത്ത് തുടക്കമായത്. പത്ത് മണിയോടെ കർത്തവ്യപഥിൽ പ്രൗഢ ഗംഭീരമായ റിപ്പബ്ളിക് ദിന പരേഡ് തുടങ്ങി. രാഷ്‍ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർ പരേഡിൽ പങ്കെടുക്കും. ഈജിപ്‌ത് പ്രസിഡണ്ട് അബ്‌ദേൽ ഫത്താ അൽ സിസി ആണ് ഇത്തവണത്തെ റിപ്പബ്ളിക് ദിനത്തിലെ മുഖ്യാതിഥി.
ആദ്യമായാണ് ഈജിപ്‌ത് രാഷ്‌ട്രത്തലവൻ റിപ്പബ്ളിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്നത്. ആഘോഷങ്ങൾക്ക് മുന്നോടിയായി കർത്തവ്യപഥിലും സമീപ പ്രദേശങ്ങളിലും സുരക്ഷാ വിന്യാസം ശക്‌തമാക്കി. കർത്തവ്യ പഥിന്റെയും പുതിയ പാർലമെന്റ് മന്ദിരത്തിന്റെയും നിർമാണത്തിൽ ഭാഗമായ തൊഴിലാളികളും, വഴിയോര കച്ചവടക്കാരും, റിക്ഷാ തൊഴിലാളികളും അടക്കം ആയോരത്തോളം പേർ ഇത്തവണ പരേഡിൽ അഥിതികളായെത്തും.
പുതിയ ഇന്ത്യ, സ്‌ത്രീ ശാക്‌തീകരണം എന്നീ വിഷയങ്ങൾ മുൻനിർത്തിയാണ് ഇത്തവണത്തെ റിപ്പബ്ളിക് ദിനാഘോഷം. വിവിധ സംസ്‌ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേതുമായി 17 ഫ്ളോട്ടുകളും വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടേതുമായി 6 ഫ്ളോട്ടുകളുമാണ് ഇക്കുറി പരേഡിൽ അണിനിരക്കുന്നത്. വന്ദേഭാരതം നൃത്ത മൽസരത്തിലൂടെ തിരഞ്ഞെടുത്ത 479 കലാകാരൻമാർ അവതരിപ്പിക്കുന്ന സംഗീത-നൃത്ത വിരുന്നും പരേഡിന്റെ ഭാഗമാകും.
‘നാരീശക്‌തിയും സ്‌ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും’ എന്ന വിഷയം പ്രമേയമാക്കി ഉരുവിന്റെ മാതൃകയിൽ ബേപ്പൂർ റാണി എന്ന പേരിലാണ് ഇത്തവണ കേരളത്തിന്റെ ടാബ്ളോ എത്തുന്നത്. സാധാരണക്കാരായ പ്രാദേശിക വനിതകളുടെ കൂട്ടായ്‌മയും പ്രവർത്തനങ്ങളും രാജ്യപുരോഗതിക്ക് നേട്ടമാകുന്നത് എങ്ങനെ ആണെന്നാണ് ഫ്ളോട്ടിലൂടെ കേരളം രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. 24 അംഗ വനിതാ സംഗമം ഫ്ളോട്ടിൽ അണിനിരക്കുന്നത്.
Most Read: ഡൊണാല്‍ഡ് ട്രംപിന് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി