വാഷിംഗ്‌ടൺ: അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രംപിന് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ഫേസ്ബുക്കിന്റെയും ഇൻസ്‌റ്റാഗ്രാമിന്റെയും മാതൃകമ്പനിയായി മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. വരും ആഴ്‌ചകളിൽ തന്നെ ട്രംപിന്റെ അക്കൗണ്ടുകൾ പുനഃസ്‌ഥാപിക്കുമെന്ന് മെറ്റയുടെ ആഗോളകാര്യ പ്രസിഡണ്ട് നിക് ക്ളെഗ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
അതേസമയം, മെറ്റയുടെ നയങ്ങളും നിയമങ്ങളും ലംഘിച്ചാൽ വീണ്ടും വിലക്ക് ഏർപ്പെടുത്തുമെന്നും നിക് ക്ളെഗ് മുന്നറിയിപ്പ് നൽകി. 2021ലെ അമേരിക്കയിലെ വാഷിംഗ്‌ടൺ കാപിറ്റൽ ആക്രമണത്തിന് പിന്നാലെ ഏർപ്പെടുത്തിയ വിലക്കിന് ശേഷമാണ് ഡൊണാല്‍ഡ് ട്രംപ് ഫേസ്ബുക്കിലേക്കും ഇൻസ്‌റ്റാഗ്രാമിലേക്കും തിരിച്ചുവരുന്നത്. രണ്ടു വർഷമായിരുന്നു വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
എന്നാൽ, ഫേസ്ബുക്കിലേക്കും ഇൻസ്‌റ്റാഗ്രാമിലേക്കും തിരിച്ചെത്തുമെന്ന് ട്രംപ് ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല. വിലക്കിന് പിന്നാലെ ഫേസ്ബുക്കിനെ വിമർശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ‘തന്റെ അഭാവത്തിൽ ഫേസ്ബുക്കിന് കോടിക്കണക്കിന് ഡോളർ നഷ്‌ടം വന്നുവെന്ന്’ ട്രംപ് പരിഹാസ രൂപേണ വിമർശിച്ചിരുന്നു. മറ്റൊരു സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോമായ ട്വിറ്ററും ട്രംപിനെ വിലക്കിയിരുന്നു. എന്നാൽ, ഇലോൺ മസ്‌ക് ഉടമയായതിന് ശേഷം ട്രംപിന് വീണ്ടും അക്കൗണ്ട് തിരിച്ചുനൽകുകയായിരുന്നു.
2021 ജനുവരി ആറിനാണ് ലോകത്തെ ഞെട്ടിച്ച് യുഎസ് കാപിറ്റൽ കലാപം ഉണ്ടായത്. കലാപത്തിന്റെ പിറ്റേ ദിവസമാണ് ഫേസ്ബുക്ക് ട്രംപിന് വിലക്ക് ഏർപ്പെടുത്തിയത്. ട്രംപിന്റെ യുഎസ് പ്രസിഡണ്ട് തോൽവിക്ക് പിന്നാലെയാണ് അനുകൂലികൾ കലാപം നടത്തിയത്. യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നത് തടയാനായി യുഎസ് കാപിറ്റലിലേക്ക് ട്രംപ് അനുകൂലികൾ ഇരച്ചുകയറി ആക്രമണം നടത്തിയിരുന്നു. ഇതിന് ട്രംപിന്റെ പിന്തുണ ഉണ്ടായിരുന്നു എന്നായിരുന്നു ആരോപണം.
Most Read: 74ആം റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം; സംസ്‌ഥാനത്തും വിപുലമായ ആഘോഷം