ജനീവ: കോവിഡ് പകർച്ചവ്യാധി ആഗോള തലത്തിൽ സമാനതകളില്ലാത്ത തൊഴിൽ പ്രതിസന്ധി സൃഷ്‌ടിച്ചതായി യുഎൻ റിപ്പോർട്. ഇത് വർഷങ്ങളോളം തൊഴിൽ വിപണിയെ പിന്തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഐക്യരാഷ്‌ട്ര സഭയുടെ ഘടകമായ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ(ഐഎൽഒ) ആണ് റിപ്പോർട് പുറത്തുവിട്ടത്.
‘എല്ലാ രാജ്യങ്ങളിലും തൊഴിൽ, ദേശീയ വരുമാനം എന്നിവ കുത്തനെ ഇടിഞ്ഞു, ഇത് നിലവിലുള്ള അസമത്വങ്ങൾ വർധിപ്പിക്കുകയും തൊഴിലാളികൾക്കും സംരംഭങ്ങൾക്കും ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു ബാധ്യതയായി മാറുകയും ചെയ്യും’ ഐഎൽഒ റിപ്പോർട്ടിൽ പറയുന്നു.
കോവിഡിനെ തുടർന്നുള്ള ഈ പ്രതിസന്ധി ദുർബല വിഭാഗക്കാരായ തൊഴിലാളികളെ ബാധിച്ചു, അനൗപചാരിക മേഖലയിൽ ജോലിയെടുക്കുന്ന 2 ബില്യണോളം വരുന്ന സ്‌ത്രീകൾ, യുവാക്കൾ എന്നിവരാണ് ഏറ്റവും പ്രയാസം അനുഭവിക്കുന്നത്. ‘വേൾഡ് എംപ്ളോയ്‌മെന്റ് ആൻഡ് സോഷ്യൽ ഔട്ട്‌ലുക്ക്: ട്രെൻഡ്‌സ് 2021‘ എന്ന പേരിലാണ് സംഘടന 164 പേജുകളുള്ള റിപ്പോർട് പുറത്തുവിട്ടത്.
വാക്‌സിനേഷനിലെ പുരോഗതിയും വലിയ തോതിലുള്ള ധനവിനിയോഗവും മൂലം 2021ന്റെ രണ്ടാം പകുതിയിൽ ചെറിയ തോതിലുള്ള വീണ്ടെടുപ്പിന് തൊഴിൽ മേഖലയ്‌ക്ക് കഴിയുമെന്നാണ് റിപ്പോർട് പറയുന്നത്. എങ്കിലും ഇത് പൂർണമായ തോതിൽ പുനസ്‌ഥാപിക്കപ്പെടാൻ വർഷങ്ങൾ വേണ്ടി വരുമെന്നാണ് റിപ്പോർട്ടിലെ നിരീക്ഷണം.
Read Also: കോവിഡ് വാക്‌സിനേഷൻ മുൻഗണന പട്ടിക; കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി