ന്യൂഡെൽഹി: കോവിഡ് വ്യാപനം താറുമാറാക്കിയ ഇന്ത്യന്‍ സമ്പദ് വ്യവസ്‌ഥയുടെ ശക്‌തമായ തിരിച്ചു വരവിന്റെ സൂചനകൾ നൽകി രാജ്യത്തെ ചരക്ക് സേവന നികുതി (ജിഎസ്‌ടി) പിരിവ് ഉയരുന്നു. ജിഎസ്‌ടി പിരിവിൽ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഫെബ്രുവരി മാസം 7 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
1.13 ലക്ഷം കോടി രൂപയാണ് പോയ മാസത്തിലെ ജിഎസ്‌ടി കളക്ഷന്‍. കോവിഡ് ബാധയെ തുടർന്ന് പിന്നോക്കം പോയ ജിഎസ്‌ടി വരുമാനം കഴിഞ്ഞ അഞ്ച് മാസങ്ങളായി തുടര്‍ച്ചയായി ഒരു ലക്ഷത്തിന് മുകളിലാണ്.
അടച്ചിടലിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ 32,172 കോടിയിലേക്ക് ഇടിഞ്ഞ ജിഎസ്‌ടി കളക്ഷന്‍ മുന്‍വര്‍ഷത്തെ കണക്കുകളെ മറികടന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്‌ഥ സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനയാണ്.
കുത്തനെ ഉയര്‍ന്നു കൊണ്ടിരുന്ന രാജ്യത്തെ കൊറോണ കര്‍വ് സെപ്‌റ്റംബർ മധ്യത്തോടെ താഴ്ന്നതോടെയാണ് സാമ്പത്തിക മേഖല ഉണർന്നത്. കടകമ്പോളങ്ങള്‍ തുറക്കുകയും ഫാക്‌ടറികള്‍ അടക്കമുള്ള ഉൽപാദന കേന്ദ്രങ്ങൾ പ്രവർത്തനം പഴയപടി ആക്കുകയും ചെയ്‌തതോടെ ചരക്കുനീക്കം പുനരാരംഭിച്ചു. ഇത് സമ്പദ് വ്യവസ്‌ഥയുടെ വളർച്ചക്ക് ഉത്തേജനമായെന്ന് സാമ്പത്തിക വിദഗ്‌ധർ ചൂണ്ടികാണിക്കുന്നു.
Read Also: കാക്കിയിൽ മാസ് കാണിച്ച് ദുൽഖർ; ‘സെല്യൂട്ടിന്റെ’ ഫസ്‌റ്റ് ലുക്ക് എത്തി