ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിയെ നേരിടുന്നതിനായി കേന്ദ്ര ധനമന്ത്രി രാജ്യത്ത് പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിൽ 10 ശതമാനം പോലും വിതരണം ചെയ്‌തിട്ടില്ലെന്ന് റിപ്പോർട്ട്. പൂനെ സ്വദേശിയായ വ്യവസായി പ്രഫുൽ സർദ വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷക്ക് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
മെയ് മാസത്തിൽ ലോക്ക്ഡൗണിനിടെ ധനമന്ത്രി നിർമലാ സീതാരാമൻ വാർത്താ സമ്മേളനത്തിലൂടെ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് പ്രകാരം ചെലവാക്കിയ തുക, സംസ്‌ഥാനങ്ങൾക്ക് നൽകിയ തുക, പാക്കേജിൽ എത്ര തുക ബാക്കിയുണ്ട് എന്നീ വിവരങ്ങളാണ് വിവരാവകാശ നിയമ പ്രകാരം ചോദിച്ചറിഞ്ഞത്.
ആത്‌മനിർഭർ ഭാരതിന്റെ ഭാഗമായി അടിയന്തര വായ്‌പാ സംവിധാനം ഏർപ്പെടുത്തിയെന്നും ഒക്‌ടോബർ 31 വരെ മൂന്ന് ലക്ഷം കോടി രൂപ ഇസിഎൽജിഎസ് പദ്ധതിയുടെ ഭാഗമായി അനുവദിച്ചെന്നും മന്ത്രാലയം അറിയിച്ചു. ഇതിൽ നിന്ന് 1.20 ലക്ഷം കോടി രൂപയാണ് വിവിധ സംസ്‌ഥാനങ്ങൾക്ക് വിതരണം ചെയ്‌തത്. പദ്ധതി പ്രഖ്യാപിച്ച് എട്ട് മാസം പിന്നിടുമ്പോഴും ആകെ മൂന്ന് ലക്ഷം കോടി രൂപ മാത്രമേ വിനിയോഗിച്ചിട്ടുള്ളൂ. ബാക്കി തുക എവിടെയെന്ന് പ്രഫുൽ സർദ ചോദിച്ചു.
ഇസിഎൽജിഎസ് വഴി ഏറ്റവും കൂടുതൽ തുക വായ്‌പ എടുത്തിരിക്കുന്നത് മഹാരാഷ്‌ട്രയാണ്. 14,36,4.30 കോടി രൂപയാണ് സംസ്‌ഥാനം വായ്‌പ എടുത്തത്. തമിഴ്‌നാട് 12,44,5.48 കോടി രൂപയും ഗുജറാത്ത് 12,005.92 കോടി രൂപയും വായ്‌പ എടുത്തിരുന്നു. ഏറ്റവും കുറവ് വായ്‌പ കൈപ്പറ്റിയിരിക്കുന്നത് ലക്ഷദ്വീപ് ആണ്.
ലോക്ക്ഡൗൺ ഏർപ്പെടുത്തി മാസങ്ങൾ പിന്നിടുമ്പോഴും കോടിക്കണക്കിന് ആളുകൾ പ്രതിസന്ധിയിലാണ്. രാജ്യത്തെ സാധാരണ നിലയിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഫണ്ട് ആവശ്യത്തിന് കേന്ദ്രസർക്കാർ വിനിയോഗിക്കുന്നില്ലെന്ന് പ്രഫുൽ സർദ പറയുന്നു. പ്രധാനമായും നിർമാണ മേഖലയാണ് കൂടുതൽ പ്രതിസന്ധി നേരിടുന്നത്. ഈ മേഖലയിലെ 15 കോടിയിലധികം ആളുകൾക്ക് ജോലി നഷ്‌ടപ്പെട്ടു. അതിനാൽ, അടിയന്തരമായി കേന്ദ്രം പാക്കേജ് വിതരണം ചെയ്യണമെന്ന് പ്രഫുൽ ആവശ്യപ്പെട്ടു.
Also Read: റെക്കോഡ് വിദേശ നിക്ഷേപം, ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം വർധിച്ചു; മോദി