തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് ചേരാനിരുന്ന കോവിഡ് അവലോകന യോഗം മാറ്റിവെച്ചു. മുഖ്യമന്ത്രിയുടെ തിരക്ക് കണക്കിലെടുത്താണ് ഇന്ന് നടക്കേണ്ട യോഗം മാറ്റിവച്ചത്. കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകളുടെ പ്രഖ്യാപനം നാളത്തെ യോഗത്തില്‍ ഉണ്ടായേക്കും.
കോവിഡ് ഭീഷണി ഒഴിയുന്നത് കണക്കിലെടുത്ത് കൂടുതല്‍ ഇളവുകളിലേക്ക് നീങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കും എന്നതാണ് ഇളവുകളിൽ പ്രധാനം. ടേബിളുകൾ തമ്മിലുള്ള അകലം കൂട്ടിയാകും ഹോട്ടലുകളിൽ അനുമതി.
ബാറുകൾ തുറക്കുന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കും. കോവിഡ് വ്യാപനം കുറയുകയും വാക്‌സിനേഷൻ വളരെ വേഗം മുന്നോട്ട് പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇളവുകൾ നൽകാൻ തീരുമാനിച്ചത്. എന്നാല്‍, തിയേറ്ററുകള്‍ തുറക്കുന്നതില്‍ ഉടന്‍ തീരുമാനം ഉണ്ടായേക്കില്ല.
അതിനിടെ സര്‍ക്കാര്‍ ഓഫിസുകളിൽ ശനിയാഴ്‌ച പ്രവൃത്തി ദിനമാക്കി. രോഗതീവ്രതക്ക് കുറവ് വരുന്നതും കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതും കണക്കിലെടുത്താണ് രണ്ടാം ശനിയാഴ്‌ച ഒഴികെ വീണ്ടും പ്രവൃത്തി ദിനമാക്കിയത്. സെക്രട്ടറിയേറ്റിൽ ഇന്ന് മുതല്‍ പഞ്ചിങ് പുനരാരംഭിക്കും.
ബയോ മെട്രിക് പഞ്ചിങ് ഒഴിവാക്കി ഐഡി കാര്‍ഡ് പഞ്ചിങ്ങാണ് നടപ്പാക്കുന്നത്. എല്ലാ വകുപ്പുകളുടെയും സേവനങ്ങളും പഴയതുപോലെ ശനിയാഴ്‌ചകളിൽ ലഭ്യമാകും. ജീവനക്കാര്‍ കൂട്ടത്തോടെ രോഗബാധിതരാകുന്നത് കണക്കിലെടുത്തായിരുന്നു സെക്രട്ടറിയേറ്റിൽ ഉൾപ്പടെ പഞ്ചിങ് വഴിയുള്ള ഹാജര്‍ സംവിധാനം നിര്‍ത്തിവച്ചത്.
Most Read: ചരിത്രത്തിലാദ്യമായി ഗ്രീൻലാൻഡിലെ മഞ്ഞുപാളിയിൽ മഴ പെയ്‌തു; പ്രളയഭീതിയിൽ ലോകം