തിരുവനന്തപുരം: 12 മുതൽ 14 വയസ് വരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന് സംസ്‌ഥാനം സജ്‌ജമാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. മാർച്ച് 16ആം തീയതി മുതലാണ് വാക്‌സിനേഷൻ ആരംഭിക്കുന്നത്. 15 ലക്ഷത്തോളം കുട്ടികൾ ഈ പ്രായപരിധിയിൽ വാക്‌സിൻ സ്വീകരിക്കാൻ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ വാക്‌സിനെടുക്കാനുള്ള കേന്ദ്രത്തിന്റെ പ്രൊജക്‌ടഡ് പോപ്പുലേഷനനുസരിച്ച് ഇത് മാറാന്‍ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
കുട്ടികള്‍ക്കായുള്ള 10,24,700 ഡോസ് കോര്‍ബിവാക്‌സ് വാക്‌സിന്‍ സംസ്‌ഥാനത്ത് ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. എറണാകുളത്ത് 4,03,200 ഡോസ്, കോഴിക്കോട് 2,74,500 ഡോസ്, തിരുവനന്തപുരത്ത് 3,47,000 ഡോസ് എന്നിങ്ങനെയാണ് വാക്‌സിന്‍ ലഭ്യമായതെന്ന് മന്ത്രി വിശദീകരിച്ചു. കൂടാതെ കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം ലഭ്യമായാലുടന്‍ അതനുസരിച്ച് കുട്ടികളുടെ വാക്‌സിനേഷന് പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് ഇതിനോടകം തന്നെ 18 വയസിന് മുകളിൽ ഉള്ളവരുടെ ഒന്നാം ഡോസ് വാക്‌സിനേഷൻ 100 ശതമാനവും, രണ്ടാം ഡോസ് വാക്‌സിനേഷൻ 87 ശതമാനവും കടന്നു. ഒപ്പം തന്നെ 15 മുതല്‍ 17 വയസ് വരെയുള്ള കുട്ടികളുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 78 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 44 ശതമാനവുമായി. കൂടാതെ സംസ്‌ഥാനത്ത് മാര്‍ച്ച് 16 മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ബൂസ്‌റ്റർ ഡോസ് വാക്‌സിൻ എടുക്കാവുന്നതാണ്. രണ്ടാം ഡോസ് എടുത്ത് 9 മാസം കഴിഞ്ഞവർക്കാണ് ബൂസ്‌റ്റർ ഡോസ് നൽകുന്നത്.
Read also: ഐൻ ദുബായ് താൽക്കാലികമായി അടച്ചു