തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന് കടുത്ത ക്ഷാമം. സംസ്‌ഥാനത്തെ മൂന്ന് മേഖലാ സംഭരണ കേന്ദ്രങ്ങളിലും വാക്‌സിൻ പൂർണമായും തീർന്നു. ജില്ലകളിലും കോവിഷീൽഡ് വാക്‌സിൻ തീർന്നു. ഇതോടെ നാളെ വാക്‌സിനേഷൻ പൂർണമായി മുടങ്ങുമെന്നതാണ് സ്‌ഥിതി.
സംസ്‌ഥാനത്തെ പ്രധാന സംഭരണ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ വാക്‌സിൻ സ്‌റ്റോക്ക് പൂജ്യമാണ്. ജില്ലകളിലേക്ക് നൽകിയവയും തീർന്നു. നാളെ നൽകാൻ വാക്‌സിനില്ല. അവശേഷിച്ച കോവാക്‌സിൻ ഡോസുകളും സ്വകാര്യ മേഖലയിലെ വാക്‌സിനേഷനും കൊണ്ടാണ് സംസ്‌ഥാനത്ത് ഇന്ന് വാക്‌സിനേഷൻ പൂർണമായി മുടങ്ങാതിരുന്നത്. ഇന്നത്തോടെ ഇത് തീർന്നു. ചില ജില്ലകളിൽ മാത്രം നാമമാത്ര കോവാക്‌സിൻ ബാക്കിയുണ്ട്.
അതേസമയം കേരളത്തിന് ആവശ്യമായ വാക്‌സിൻ ഉടൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ഉറപ്പു നൽകി. സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീമിന്റെ നേതൃത്വത്തിൽ ഇടതുപക്ഷ അംഗങ്ങൾ നടത്തിയ കൂടിക്കാഴ്‌ചയിലാണ് കേരളത്തിന് ആവശ്യത്തിന് വാക്‌സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നൽകിയത്.
Also Read: നിയമസഭാ കയ്യാങ്കളി കേസ്; സുപ്രീം കോടതി നാളെ വിധി പറയും