തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ എസ്എഫ്ഐക്ക് തിരിച്ചടി. എസ്എഫ്ഐയുടെ ആക്രമണ നടപടിയെ സിപിഎം തള്ളി. രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തിൽ ശക്‌തമായി അപലപിക്കുന്നതായും, കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കി.
കൂടാതെ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തേണ്ടതിന്റെ ഒരാവശ്യവും ഇല്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനും വ്യക്‌തമാക്കി. രാഹുൽ ഗാന്ധി ഒരു എംപി മാത്രമാണെന്നും, നിലവിൽ കേന്ദ്രസര്‍ക്കാര്‍ ഇഡിയെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ വേട്ടയാടി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം തന്നെ സിപിഎം വയനാട് ജില്ലാ സെക്രട്ടറി ഗഗാറിനും എസ്എഫ്ഐയെ ന്യായീകരിക്കാതെയുള്ള പ്രതികരണമാണ് നടത്തിയത്. ഇതോടെ സംഭവത്തിൽ എസ്എഫ്ഐ നിലവിൽ ഒറ്റപ്പെട്ട അവസ്‌ഥയിലാണ്.
ബഫർ സോൺ വിഷയത്തിൽ എസ്എഫ്ഐ നടത്തിയ മാർച്ചിനിടെയാണ് കൽപ്പറ്റയിലുള്ള രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. എസ്എഫ്ഐ മാര്‍ച്ചിനെ കുറിച്ച് പോലീസിന് അറിവുണ്ടായിരുന്നെങ്കിലും ഇങ്ങനെയൊരു അക്രമത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് കരുതിയിരുന്നില്ല. അക്രമത്തിന് സാധ്യതയുണ്ടെന്ന തരത്തിൽ ഇന്റലിജൻസ് റിപ്പോർട്ടുകളും ഉണ്ടായിരുന്നില്ല.
Read also: ഗുരുവായൂർ ദേവസ്വം ക്വാർട്ടേഴ്‌സ് ഇടിഞ്ഞ് താഴ്ന്നു