എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് ക്രൈം ബ്രാഞ്ച് കോടതിയെ സമീപിക്കും. ഹൈക്കോടതിയിലും ആലുവ കോടതിയിലും വ്യത്യസ്‌ത ഹരജികൾ നൽകാനാണ് തീരുമാനമെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി. അഭിഭാഷകരുടെ സഹായത്തോടെ സാക്ഷികളെ സ്വാധീനിച്ചു, കേസിലെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട 150 ഡിജിറ്റല്‍ തെളിവുകള്‍ ദിലീപ് നശിപ്പിച്ചെന്നാണ് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിൽ നിന്നും വ്യക്‌തമാകുന്നത്. ഇക്കാര്യം ഹരജിയിൽ ഉന്നയിക്കും. കൂടാതെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ആലുവ കോടതിയിൽ ഉന്നയിക്കുമെന്നാണ് വിവരം.
ഗൂഢാലോചന കേസിൽ 12 ഫോൺ നമ്പറുകളിൽ നിന്നുള്ള വിവരങ്ങൾ ദിലീപ് അടക്കമുള്ള പ്രതികൾ നശിപ്പിച്ചതായാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. നശിപ്പിച്ച വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ക്രൈം ബ്രാഞ്ച് ഫോറന്‍സിക് ലാബിന്റെ സഹായം തേടി. ഫോറന്‍സിക് റിപ്പോര്‍ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നാണ് കരുതുന്നത്. ജനുവരി 30ന് ഉച്ചയ്‌ക്ക് 1.36നും 2.32നും ഇടയ്‌ക്ക് ചാറ്റുകള്‍ നശിപ്പിച്ചതെന്നാണ് കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നത്.
Read also: മെലിറ്റോപോള്‍ മേയറെ തടവിലാക്കി റഷ്യന്‍ സൈന്യം; പ്രതിഷേധം