ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഭവനപദ്ധതിയായ ‘പ്രധാനമന്ത്രി ആവാസ് യോജന’യിലെ (പിഎംഎവൈ) കോടികളുടെ തട്ടിപ്പ് കണ്ടെത്തി സിബിഐ. കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന, ധവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ(ഡിഎച്ച്എഫ്എല്‍) ഉടമസ്‌ഥരായ കപില്‍, ധീരജ് വാധവന്‍ സഹോദരങ്ങള്‍ക്കെതിരെ സിബിഐ കേസ് രജിസ്‌റ്റര്‍ ചെയ്‌തു.
11,755 കോടിയിലധികം രൂപയുടെ വ്യാജ ഭവനവായ്‌പാ അക്കൗണ്ടുകള്‍ സൃഷ്‌ടിച്ചായിരുന്നു തട്ടിപ്പ്. ഇതിലൂടെ ഇവര്‍ സബ്‌സിഡി ഇനത്തില്‍ 1,880 കോടി രൂപയാണ് തട്ടിയെടുത്തത്.
‘എല്ലാവര്‍ക്കും ഭവനം’ എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ സംസ്‌ഥാന സര്‍ക്കാരുകളുമായി യോജിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. പദ്ധതിയിലൂടെ സാമ്പത്തിക ദുര്‍ബല വിഭാഗങ്ങളില്‍ (ഇഡബ്ള്യുഎസ്) നിന്നുള്ളവര്‍ക്കും താഴ്ന്ന, ഇടത്തരം വരുമാന ഗ്രൂപ്പുകളില്‍ നിന്നുള്ളവര്‍ക്കുമാണ് വായ്‌പ അനുവദിക്കുന്നത്. ഈ വായ്‌പയുടെ പലിശ സബ്‌സിഡിയായി ലഭിക്കും. സബ്‌സിഡി ക്ളെയിം ചെയ്യേണ്ടത് വായ്‌പകള്‍ അനുവദിച്ച ഡിഎച്ച്എഫ്എല്‍ പോലുള്ള ധനകാര്യ സ്‌ഥാപനങ്ങളാണ്.
ഡിഎച്ച്എഫ്എലിന്റെ ബാന്ദ്രാ ശാഖയില്‍ മാത്ര 2.6 ലക്ഷം വ്യാജ ഭവനവായ്‌പ അക്കൗണ്ടുകളാണ് കപിലും ധീരജ് വാധവനും ആരംഭിച്ചത്. 2007-2019 കാലയളവില്‍ 14,046 കോടി രൂപ ഈ അക്കൗണ്ടുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചു. എന്നാലിവര്‍ ഇതില്‍ 11,755 കോടി രൂപ മറ്റ് വ്യാജ സ്‌ഥാപനങ്ങളില്‍ നിക്ഷേപിക്കുക ആയിരുന്നു.
കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ 24 ലക്ഷം കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ വീട് നൽകിയെന്ന് അവകാശപ്പെട്ട് നൽകിയ പരസ്യം തെറ്റാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ ചിത്രത്തോടൊപ്പമുള്ള പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട സ്‌ത്രീ കഴിയുന്നത് ദരിദ്രമായ ചുറ്റുപാടിൽ ആണെന്നായിരുന്നു കണ്ടെത്തല്‍. ഒരു വാടകവീട്ടിലാണ് ഇവര്‍ താമസിക്കുന്നതെന്നും വീട്ടില്‍ ശുചിമുറി പോലുമില്ലെന്നുമാണ് റിപ്പോർട്.
Read Also: അംബാനിക്ക് ബോംബ് ഭീഷണി; സച്ചിൻ വാസെക്കെതിരെ യുഎപിഎ ചുമത്തി