ഹവാന: കമ്യൂണിസ്‌റ്റ് ഭരണകൂടത്തിനെതിരെ ക്യൂബയില്‍ ജനകീയ പ്രക്ഷോഭം ശക്‌തി പ്രാപിക്കുന്നു. സാമ്പത്തിക മേഖലയുടെ തകര്‍ച്ചയും മരുന്നിന്റെയും ഭക്ഷ്യവസ്‌തുക്കളുടെയും ക്ഷാമവും ചൂണ്ടിക്കാട്ടിയാണ് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്.
ഇതിനിടെ ജനങ്ങളുടെ പ്രതിഷേധത്തെ നേരിടാന്‍ ഫേസ്ബുക്കിനും വാട്സ്ആപ്പിനും രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തി. കൂടാതെ പ്രക്ഷോഭകരെ നേരിടാനായി വന്‍ സൈന്യത്തെയാണ് ഭരണകൂടം വിന്യസിച്ചിരിക്കുന്നത്. കണ്ണീർവാതകവും ലാത്തിച്ചാര്‍ജുമായി പൊലീസ് പ്രതിഷേധക്കാരെ തുരത്തുകയാണ്. നിരവധി പേരെയാണ് അറസ്‌റ്റ് ചെയ്‌തത്.
അംഗീകാരമോ അനുമതിയോ ഇല്ലാതെ തെരുവില്‍ ഒന്നിച്ചുകൂടുന്നത് അനുവദനീയമല്ലാത്ത ക്യൂബയില്‍ പ്രതിഷേധങ്ങള്‍ വിരളമാണ്. എന്നാലിപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭമാണ് രാജ്യത്ത് അലയടിക്കുന്നത്.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും കോവിഡ് മഹാമാരിയും നേരിടുന്ന ഘട്ടത്തിലാണ് അതിശക്‌തമായ പ്രതിഷേധം അരങ്ങേറുന്നത്. പ്രസിഡണ്ട് മിഗേല്‍ ഡൂയസ് കനേലിന്റെ രാജി ആവശ്യപ്പെട്ടാണ് ‘ഏകാധിപത്യം തുലയട്ടെ’ എന്ന മുദ്രാവാക്യവുമായി ജനം തെരുവിൽ ഇറങ്ങിയിരിക്കുന്നത്.
Most Read: മുഖ്യമന്ത്രിയുടെ ഭീഷണി വിലപ്പോവില്ല; വ്യാപാരികളുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി കെ സുധാകരൻ