വാഷിങ്ടൺ: ക്യൂബയെ ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്ന രാജ്യമായി വീണ്ടും പ്രഖ്യാപിച്ച് അമേരിക്ക. ഭീകരവാദികൾക്ക് സുരക്ഷിതമായ താവളം ഒരുക്കുന്നതിലൂടെ ആഗോള ഭീകരവാദത്തെ തുടർച്ചയായി സഹായിക്കുകയാണ് ക്യൂബയെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന ഉറപ്പ് പാലിക്കാത്തതിനാലാണ് ക്യൂബയെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് പോംപിയോ കൂട്ടിച്ചേർത്തു. പട്ടികയിൽ ഉൾപ്പെട്ടതോടെ ക്യൂബയുമായി വ്യാപാര ഇടപാടുകളിൽ ഏർപ്പെടുന്ന വ്യക്‌തികൾക്കും രാജ്യങ്ങൾക്കും മേൽ പിഴ ചുമത്തുക, അമേരിക്ക നൽകുന്ന സഹായങ്ങളിൽ നിയന്ത്രണം കൊണ്ടുവരിക, പ്രതിരോധ കയറ്റുമതിയും വിൽപ്പനയും നിരോധിക്കുക തുടങ്ങിയ നടപടികളും അമേരിക്ക സ്വീകരിക്കും.
രാജ്യത്തെ ജനങ്ങളിൽ ഭൂരിഭാഗവും ദരിദ്രരായും ഭവനരഹിതരായും ആവശ്യമരുന്നുകളുടെ അഭാവത്തിലും ജീവിക്കുമ്പോൾ, കൊലപാതകികൾക്കും ബോംബ് നിർമ്മാതാക്കൾക്കും മറ്റും ക്യൂബ താമസവും ഭക്ഷണവും ചികിൽസാ സൗകര്യങ്ങളും ഒരുക്കുകയാണെന്നും പോംപിയോ ആരോപിച്ചു.
ഹവാനയിൽ താമസിക്കുന്ന നാഷണൽ ലിബറേഷൻ ആർമിയുടെ 10 നേതാക്കളെ കൈമാറണമെന്ന കൊളംബിയയുടെ ആവശ്യം ക്യൂബ നിരസിച്ചതായും അമേരിക്ക ചൂണ്ടിക്കാണിച്ചു. വിദേശ ഭീകര സംഘടനകളുടെ കൂട്ടത്തിൽ അമേരിക്ക ഉൾപ്പെടുത്തിയിരിക്കുന്ന കൂട്ടായ്‍മയാണ് നാഷണൽ ലിബറേഷൻ ആർമി.
2015ൽ ഒബാമ പ്രസിഡണ്ടായിരിക്കെയാണ് ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ക്യൂബയെ ഒഴിവാക്കിയത്. ഭരണം ഒഴിയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് വീണ്ടും ക്യൂബയെ ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്ന രാജ്യമായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്.
Read also: കലാപത്തിന് പ്രേരിപ്പിച്ചു; ട്രംപിനെതിരെ പ്രമേയം