ലണ്ടൻ: വിക്കിലീക്‌സ് സ്‌ഥാപകൻ ജൂലിയൻ അസാൻജിനെ വിട്ടുകിട്ടണമെന്ന യുഎസ് ആവശ്യം ബ്രിട്ടീഷ് കോടതി തള്ളി. ചാരവൃത്തി കുറ്റം ചുമത്തപ്പെട്ട അസാൻജിനെ വിചാരണ നേരിടാൻ യുഎസിന് കൈമാറണമെന്നായിരുന്നു ആവശ്യം. എന്നാൽ അസാൻജിന്റെ മാനസികാരോഗ്യവും ആത്‍മഹത്യ പ്രവണതയും കണക്കിലെടുത്ത് യുഎസിന് കൈമാറാൻ സാധിക്കില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
175 വർഷം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് യുഎസിൽ അസാൻജിന് എതിരെ ചുമത്തിയിരിക്കുന്നത്. 17 ചാരവൃത്തി കേസുകൾ, കംപ്യൂട്ടർ ദുരുപയോഗം ചെയ്‌ത കേസുകൾ തുടങ്ങിയവ ആസ്ട്രേലിയൻ സ്വദേശിയായ അസാൻജിന് എതിരെ ചുമത്തിയിട്ടുണ്ട്.
അഫ്‌ഗാനിസ്‌ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യ പ്രവർത്തനങ്ങളുടെ രേഖകൾ ചോർത്തി പുറത്തുവിട്ടതോടെയാണ് അസാൻജ് ശ്രദ്ധേയനായത്. യുഎസ് നടത്തിയ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പല പ്രവർത്തനങ്ങളും ഇതോടെ പുറംലോകം അറിഞ്ഞിരുന്നു. 2010ന്റെ അവസാനത്തിൽ മൂന്ന് ലക്ഷത്തിൽ അധികം പേജുകൾ വരുന്ന രേഖകൾ പുറത്തുവിട്ടതോടെയാണ് അമേരിക്ക ജൂലിയൻ അസാൻജിന് എതിരെ തിരിഞ്ഞത്.
Read also: കോവിഡ് വകഭേദം; രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 38 ആയി