കൊച്ചി: കളമശേരി കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാമ്പസിൽ ടെക് ഫെസ്‌റ്റിനിടെ ഉണ്ടായ അപകടത്തിൽ മരിച്ചവർക്ക് സർവകലാശാല ആദരാഞ്‌ജലി അർപ്പിക്കും. രാവിലെ പത്തരയ്‌ക്ക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്‌റ്റഡീസ് ഓഡിറ്റോറിയത്തിലാണ് അനുശോചന യോഗം. ദുരന്തം അന്വേഷിക്കുന്ന മൂന്നംഗ സിൻഡിക്കേറ്റ് ഉപസമിതി രാവിലെ യോഗം ചേരും. ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ഉച്ചക്ക് രണ്ടരയ്‌ക്ക് മുഴുവൻ സിൻഡിക്കേറ്റ് അംഗങ്ങളുടെയും യോഗവും വിളിച്ചിട്ടുണ്ട്.
അതേസമയം, മരിച്ച കോഴിക്കോട് താമരശേരി സ്വദേശിനി സാറ തോമസിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഈങ്ങാപ്പുഴ സെന്റ് ജോർജ് പള്ളിയിലാണ് സംസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണാ ജോർജ് തുടങ്ങിയവർ സാറയ്‌ക്ക് അന്തിമോപചാരം അർപ്പിച്ചിരുന്നു. പറവൂർ സ്വദേശി ആൻ റിഫ്‌തയുടെ സംസ്‌കാരം നാളെ നടക്കും. വിദേശത്തുള്ള അമ്മ നാളെ പുലർച്ചെ നാട്ടിലെത്തും.
മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം പറവൂർ കുറുമ്പത്തുരുത്തിലെ വീട്ടിലേക്കും. നാളെ 11 മണിവരെ വീട്ടിൽ പൊതുദർശനമുണ്ടാകും. ഒരുമണിയോടെ കുറുമ്പത്തുരുത്ത് സെന്റ് ജോസഫ് പള്ളിയിലാണ് സംസ്‌കാരം. അതേസമയം, കുസാറ്റ് ദുരന്തത്തിൽ പരിക്കേറ്റ ചികിൽസയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ആലപ്പുഴ സ്വദേശി ഗീതഞ്‌ജലി, മലപ്പുറം സ്വദേശി ഷെബ എന്നിവരാണ് കൊച്ചി ആസ്‌റ്റർ മെഡിസിറ്റിയിൽ അത്യാഹിത വിഭാഗത്തിൽ ചികിൽസയിൽ കഴിയുന്നത്.
Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം